മലപ്പുറം: ജില്ലയിൽ കാൽനടക്കാർ വാഹനാപകടങ്ങളിൽപെടുന്നത് വർദ്ധിച്ചതോടെ അപകടങ്ങൾ കുറയ്ക്കാൻ നടപടികളുമായി ജില്ലാ മോട്ടോർ വാഹന വകുപ്പ്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള അപകടങ്ങളിൽ മരിച്ചവരിൽ 23 ശതമാനവും കാൽനട യാത്രക്കാരാണ്. ഇക്കാലയളവിൽ 22 പേരാണ് മരിച്ചത്. മുൻവർഷങ്ങളിലും അപകടത്തിൽപ്പെട്ടവരിൽ നാലിൽ ഒന്നും കാൽനട യാത്രക്കാരായിരുന്നു. നഗരങ്ങളിലാണ് അപകടത്തിൽപ്പെടുന്നവരുടെ എണ്ണം കൂടുതലും.
ജില്ലയിലെ നഗരങ്ങളിൽ കാൽനട യാത്രക്കാർക്കുള്ള സൗകര്യങ്ങൾ കുറവാണെന്നത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാണെന്ന നിഗമനത്തിൽ ഇതടക്കമുള്ള കാര്യങ്ങൾ പഠനവിധേയമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം. ആദ്യഘട്ടത്തിൽ കോട്ടയ്ക്കൽ പെരിന്തൽമണ്ണ നഗരങ്ങളിലും രണ്ടാംഘട്ടത്തിൽ കൊണ്ടോട്ടിയിലും തിരൂരിലും പഠനം നടത്തും. തുടർന്ന് മറ്റ് നഗരസഭകളിലേക്കും വ്യാപിപ്പിക്കും. റിപ്പോർട്ട് തയ്യാറാക്കിയ ശേഷം നഗരസഭകളുടെയും മറ്റ് വകുപ്പുകളുടെയും സഹായത്തോടെ കാൽനട യാത്രക്കാർക്കുള്ള സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും ഒരുക്കുകയാണ് ലക്ഷ്യം.
അപകടങ്ങൾ വൈകിട്ട്
വൈകിട്ട് ആറിനും ഒമ്പതിനും ഇടയിലാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. വെളിച്ചക്കുറവാണ് പ്രധാന കാരണമായി വിലയിരുത്തുന്നത്. മിക്ക നഗരസഭകളിലും തെരുവുവിളക്കുകൾ യഥാവിധി കത്തുന്നില്ല. പ്രധാന ജംഗ്ഷനുകളിലടക്കം ലക്ഷങ്ങൾ ചെലവഴിച്ച് ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. രാത്രികളിൽ പ്രായമേറിയവർ റോഡ് മുറിച്ചുകടക്കുമ്പോഴും അപകടങ്ങൾ കൂടുന്നുണ്ട്. 60 വയസ്സിന് മുകളിലുള്ളവരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. വെളിച്ചക്കുറവും ഡ്രൈവർമാരുടെ അശ്രദ്ധയും ഇത്തരം അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നു.
ഇവയെല്ലാം പഠിക്കും
ഓരോ നഗരങ്ങളിലും കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്തും. സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് പരിശോധിക്കും. നടപ്പാതകൾ കൈയേറിയുള്ള അനധികൃത പാർക്കിംഗ്, നോൺ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കേണ്ട ഇടങ്ങൾ എന്നിവ പഠിച്ച് പാർക്കിംഗ് പോളിസിയും രൂപവത്കരിക്കും. റോഡിലൂടെ നടക്കുന്നത് ഒഴിവാക്കുന്നതിന് എവിടെയെല്ലാം റോഡ് മുറിച്ചുകടക്കാൻ സംവിധാനങ്ങൾ ഒരുക്കണമെന്നതും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |