മലപ്പുറം: ഒരാഴ്ച്ചയ്ക്കിടെ ജില്ലയിലുണ്ടായത് 15,349 കൊവിഡ് രോഗികൾ. രോഗവ്യാപനം അതിശക്തമായി തുടരുന്നതിന്റെ നേർചിത്രമാണ് ഇന്നലത്തെയും രോഗികളുടെ എണ്ണം. 2,745 പേർക്കാണ് ശനിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡിന് ശേഷം ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഉയർച്ചയാണിത്. ഏപ്രിൽ 22ന് 2,776 പേർക്ക് രോഗം ബാധിച്ചിരുന്നു. ജില്ലയിൽ ഓരോദിവസവും ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ 18ന് ശേഷം തുടർച്ചയായി 1,500ന് മുകളിലാണ് രോഗികൾ. നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ്ബാധിതരാകുന്നവർ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. ഇത്തരത്തിൽ 2,634 പേർക്കാണ് ശനിയാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. 86 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വൈറസ് ബാധിതരിൽ അഞ്ച് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും 20 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. ഇതുവരെയായി 645 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരണപ്പെട്ടത്.
അതേസമയം ഇന്നലെ 540 പേർ കൂടി ജില്ലയിൽ രോഗവിമുക്തരായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ നിലവിൽ 35,871 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 19,583 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 390 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 239 പേരും 185 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുന്നു.
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഗുരുതര ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വയം സുരക്ഷ ഉറപ്പാക്കണം
കെ. ഗോപാലകൃഷ്ണൻ, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |