SignIn
Kerala Kaumudi Online
Friday, 19 April 2024 4.49 AM IST

രജിസ്റ്റർ സ്ളോട്ടുകൾ കാണാനാവുന്നില്ല; വാക്സിൻ എടുക്കാനാവാതെ ജനം

bgggg

മലപ്പുറം: കൊവിഡ് വാക്സിനെടുക്കാനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ജില്ലയിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനാവുന്നില്ല. കൊവിഡ് രോഗികൾ ഏറെയുള്ള മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ വാക്സിൻ കേന്ദ്രങ്ങളുടെ ലിസ്റ്റ് കൊവിൻ വെബ്‌സൈറ്റിലും ആരോഗ്യ സേതു മൊബൈൽ ആപ്പിലും ലഭ്യമല്ല. മൊബൈൽ നമ്പറും ആധാർ വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുന്നതോടെ വാക്സിൻ കേന്ദ്രങ്ങളും സമയവും മുൻകൂട്ടി തിരഞ്ഞെടുക്കാനാവും. രാവിലെ 9 മുതൽ 11 വരെയും പിന്നീട് 11 മുതൽ 1, ഒന്ന് മുതൽ മൂന്ന്, മൂന്ന് മുതൽ ആറ് എന്നിങ്ങനെ നാല് സമയക്രമങ്ങളാണ് ഉണ്ടാവുക. തൊട്ടടുത്ത വാക്സിൻ കേന്ദ്രം കണ്ടെത്താനുള്ള ഓപ്ഷൻ നൽകിയാൽ മലപ്പുറത്തെ ഒരുകേന്ദ്രം പോലും കാണാനില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്നലെ മുതൽ ഇതും ലഭ്യമല്ല. വാക്സിന്റെ കടുത്ത ക്ഷാമം മൂലം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് തടയിട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണം. മറ്റ് പല ജില്ലകളിലും മുൻകൂട്ടി കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനാവുന്നുണ്ട്. സമീപ ജില്ലകളിൽ പാലക്കാടാണ് കൂടുതൽ വാക്സിനുള്ളത്. കോഴിക്കോട് രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ കാണിക്കുന്നുണ്ടെങ്കിലും വാക്സിൻ തീരെ കുറവാണ്. സംസ്ഥാനത്ത് കൊവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള എറണാകുളത്തും മലപ്പുറത്തിന് സമാനമായ സ്ഥിതിയാണ്. രണ്ടാം ഡോസ് സ്വീകരിക്കേണ്ടവരും സൈറ്റ് വഴി ബുക്ക് ചെയ്യണമെന്നാണ് നിർദ്ദേശം. ഇവർക്കും ബുക്ക് ചെയ്യാനാവുന്നില്ല. ഇതോടെ രണ്ടാം വാക്സിൻ എന്ന് ലഭിക്കുമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങൾ.

വാക്സിൻ വേണ്ടേ
ഏപ്രിൽ 21നാണ് ജില്ലയിൽ അവസാനമായി വാക്സിനെത്തിയത്. 10,000 ഡോസ് കൊവിഷീൽഡാണ് ലഭിച്ചത്. ഇതിന് രണ്ടുദിവസം മുമ്പ് 30,000 ഡോസും കിട്ടിയിരുന്നു. പുതുതായി വാക്സിൻ എത്തുന്നത് സംബന്ധിച്ച് യാതൊരു വിവരവും ജില്ലാ ആരോഗ്യ വകുപ്പിനില്ല. ജില്ലയിൽ മികച്ച രീതിയിൽ വാക്സിൻ നൽകണമെങ്കിൽ ഒരാഴ്ച്ചത്തേക്ക് ഒരുലക്ഷം ഡോസ് വേണ്ടി വരും. വാക്സിൻ ക്ഷാമത്തിന് മുമ്പ് ദിനംപ്രതി ശരാശരി 15,000ത്തോളം പേർ വാക്സിനെടുത്തിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മെഗാ വാക്സിനേഷൻ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാതെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർക്കും വാക്സിൻ നൽകിയിരുന്നു. വാക്സിന്റെ ലഭ്യതക്കുറവും ഓരോ കേന്ദ്രങ്ങളിലും എത്തുന്നവരുടെ തിക്കുംതിരക്കുമായതോടെ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയായിരുന്നു. ഇതുപ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്കാണ് വാക്നിനെടുക്കാനുള്ള കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനാവാത്തത്. ജില്ലയിൽ പരമാവധി രണ്ട് ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് നിലവിലുള്ളത്. ഇതുതന്നെ എല്ലാ കേന്ദ്രങ്ങളിലേക്കും നൽകാനില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.


വാക്സിൻ തീരെ കുറവായതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരം മുൻകൂട്ടി നൽകാനാവില്ല. ഓരോ കേന്ദ്രങ്ങളിലും ശേഷിക്കുന്ന വാക്സിനുകളുടെ എണ്ണം അന്നേദിവസം വൈകിട്ടേ അറിയൂ. ഇതുപ്രകാരം മാത്രമേ കേന്ദ്രങ്ങൾ അനുവദിക്കാനാവൂ. കൂടുതൽ വാക്സിനുകൾ ലഭ്യമായാൽ ഒരാഴ്ച്ചത്തേക്ക് വരെ മുൻകൂട്ടി ബുക്ക് ചെയ്യാനാവും.

ഡോ. രാജേഷ്, ജില്ലാ നോഡൽ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, VACCINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.