മലപ്പുറം: 'നരേന്ദ്രമോദി സർക്കാരിന്റെ ഫാസിസത്തിനെതിരെ പടവെട്ടാനാണ് ഞാൻ ഡൽഹിയിലേക്ക് പോവുന്നത്. ' 2017ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ ആദ്യമായി ദേശീയരാഷ്ട്രീയത്തിലേക്ക് മത്സരിക്കുന്ന വേളയിൽ മുസ്ലിംലീഗിന്റെ അതികായനായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഏറെ പ്രശസ്തമായ ഡയലോഗാണിത്. ഇന്നതേ വാചകങ്ങൾ അദ്ദേഹത്തെ തിരിഞ്ഞുകൊത്തുകയാണ്.
കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ഫാസിസത്തോടുള്ള പോരിൽ നിന്ന് പിൻവാങ്ങിയതിന്റെ സൂചനയായി വോട്ടർമാർ കണ്ടത് ലീഗിന്റെ പ്രകടനത്തെ വിപരീതമായി ബാധിച്ചു എന്ന വിമർശനം വിവിധ മേഖലകളിൽ നിന്ന് ഇതിനകം ഉയർന്നുകഴിഞ്ഞു. മലപ്പുറത്തു കഴിഞ്ഞ തവണ ജയിച്ച സീറ്റുകൾ നിലനിറുത്താനായെങ്കിലും മറ്റു ജില്ലകളിൽ ഇതിനായില്ല. മലപ്പുറത്തു തന്നെ പല സീറ്റുകളിലും അപ്രതീക്ഷിതമായി ഭൂരിപക്ഷം കുറഞ്ഞു. പുതുമുഖ സ്ഥാനാർത്ഥിക്കെതിരെ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇടിഞ്ഞത് വരുംനാളുകളിൽ ഏറെ ചർച്ചയ്ക്കിടയാക്കും . കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി മലപ്പുറം ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച അബ്ദുസമദ് സമദാനിയുടെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവും വിമർശനത്തിനിടയാക്കും. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിലുണ്ടായ അതൃപ്തിയാണ് ഇവിടങ്ങളിൽ പ്രതിഫലിച്ചതെന്ന വിമർശത്തിന് ഇനി ചൂടേറും. നേരത്തെ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഉയർന്ന വിമർശനങ്ങൾ ഇനി കൂടുതൽ ശക്തമായി എതിരാളികൾ ഉപയോഗിക്കും.
മറ്റു ചില മണ്‌ഡലങ്ങളിലും ഭൂരിപക്ഷത്തിൽ കുറവുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് മടങ്ങാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ന്യൂനപക്ഷങ്ങളിൽ പോലും സംശയമുണ്ടാക്കിയെന്ന ആരോപണമാണ് വരുംനാളുകളിൽ ഉയരുക.
യു.ഡി.എഫിൽ കോൺഗ്രസ് അടക്കമുള്ള ഘടകകക്ഷികളെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും 15 വർഷത്തിന് ശേഷം മുസ്ലിം ലീഗിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തേത്. ഭരണപക്ഷത്ത് നിൽക്കുമ്പോഴാണ് ഇതിന് മുമ്പ് തിരിച്ചടികളുണ്ടായിട്ടുള്ളത്. ഇക്കുറി പ്രതിപക്ഷത്തായിരിക്കുമ്പോഴുള്ള തിരിച്ചടി ഇരട്ടി പ്രഹരമാണ്. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഇടതുപക്ഷമാണെന്ന പ്രതീതിക്ക് കുഞ്ഞാലിക്കുട്ടിയുടെ രാജി ആക്കം കൂട്ടിയെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽ തന്നെ ശക്തമാവുകയാണ്.
അതേസമയം, സംസ്ഥാന തലത്തിൽ മൊത്തത്തിലുണ്ടായ ഇടതു അനുകൂല തരംഗത്തിന്റെ പ്രതിഫലനമായി മാത്രം ഇത്തവണത്തെ പ്രകടനത്തെ കണ്ടാൽ മതിയെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിലെ പ്രബലവിഭാഗത്തിനുള്ളത്. കുഞ്ഞാലിക്കുട്ടിയിലേക്ക് വിമർശനമൊതുക്കാനുള്ള ശ്രമം യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണെന്നും വിമർശനമുണ്ട്. യു.ഡി.എഫിന്റെ മൊത്തം പ്രകടനം വച്ചു നോക്കുമ്പോൾ ലീഗിന്റെ പ്രകടനത്തിന് തിളക്കമേറെയുണ്ടെന്ന് അവർ വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |