പൊന്നാനി: മഹാമാരി പൂട്ടിട്ട മറ്റൊരു നോമ്പുകാലമാണ് പടിയിറങ്ങുന്നത്. നോമ്പുകാലത്തെ തങ്ങളുടെ തനതായ രീതികൾ ഇത്തവണയും പൊന്നാനിക്കാർക്ക് അന്യമായി.
രാവിനെ പകലാക്കുന്ന മാസമായിരുന്നു റംസാൻ. കൊവിഡിന്റെ ആദ്യ തരംഗത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവാദമില്ലായിരുന്നു. രണ്ടാംതരംഗത്തിൽ നൈറ്റ് കർഫ്യൂവിന്റെ പിടിയിലമർന്നു. പിന്നീടത് ലോക്ക് ഡൗണിലേക്ക് മാറി.
തറാവീഹിന് ശേഷം രാത്രിയുടെ അന്ത്യയാമങ്ങൾ വരെ അങ്ങാടി ഉണർന്നിരിക്കും. തട്ടിൻപുറത്തെ മ്യൂസിക് ക്ലബ്ബുകളിൽ നിന്ന് ഇടതടവില്ലാതെ പാട്ടുകൾ മുഴങ്ങും. ക്ലബ്ബുകളിൽ കാരംബോർഡ്, ലുഡോ തുടങ്ങി വിവിധ കളികൾ പൊടിപൊടിക്കും. അത്താഴത്തിന് തൊട്ടുമുമ്പേ ക്ലബ്ബ് വിട്ട് പുറത്തിറങ്ങൂ. കൊവിഡ് തട്ടിൻപുറങ്ങളെയും ക്ളബ്ബുകളെയും മൂകമാക്കി.
പഴയ കാലത്തെ മുത്താഴ രുചികളുടെ സ്ഥാനത്ത് ഇടം പിടിച്ച മുട്ടപ്പത്തിരിയും ബീഫ് കറിയും അന്യം നിന്നിട്ട് വർഷം രണ്ടായി. ഇത്തരത്തിലുള്ള പ്രധാന കേന്ദ്രമായ ജുമാഅത്ത് പള്ളിക്കുളത്തിനടുത്തെ അബൂബക്കർക്കയുടെ ചായക്കട ആളൊഴിഞ്ഞ അവസ്ഥയിലാണ്.പളളിക്കുളത്തിന്റെ സീറ്റിലിരുന്ന സൊറ പറയുന്നവരുടെ എണ്ണവും കുറഞ്ഞു. തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞാൽ ഹോട്ടലിലിരുന്നുള്ള തരിക്കഞ്ഞി കുടിയും ഇല്ലാതായി. നോമ്പ് നോറ്റതിനുള്ള സമ്മാനമായി കുട്ടികളെയും കൊണ്ട് കടപ്പുറത്തെത്തുന്ന മുതിർന്നവരുടെ നിരയും കാണാനില്ല. കടപ്പുറത്തേക്കുള്ള വഴി വടം കെട്ടി തടഞ്ഞിട്ടുണ്ട്.
കുട്ടികൾ ഒത്തുകൂടി വെടി മുഴക്കിയിരുന്ന മുത്താഴക്കുറ്റികളും ഇല്ലാതായി. തറാവീഹിന് ശേഷം അത്താഴം വരെ കുട്ടികളെ ഉറക്കാതെ ഇരുത്തിയിരുന്നത് മുത്താഴക്കുറ്റിക്ക് ചുറ്റുമുള്ള കുത്തിയിരിപ്പായിരുന്നു. പല വീടുകൾക്കു പുറത്തും പാനൂസകൾ തൂങ്ങി കിടക്കുന്നത് ചടങ്ങായി മാറി.
തീരപ്രദേശത്ത് ഇത്രയും ദീർഘമായൊരു വറുതിക്കാലം ഉണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പകലിലെ പട്ടിണി രാത്രിയും തുടരുന്ന അവസ്ഥയാണ്. കഴിഞ്ഞ നോമ്പും പെരുന്നാളും വറുതിക്കൊപ്പമായിരുന്നു. ഇത്തവണയും മാറ്റമുണ്ടാകാനിടയില്ല. തീരത്തിന്റെ വറുതി അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളേയും ബാധിച്ചു.
പെരുന്നാളെന്നാൽ പൊന്നാനിക്കാർക്ക് പെരുന്നാൾ രാവാണ്. കഴിഞ്ഞ പെരുന്നാൾ രാവും നിയന്ത്രണത്തിന്റേതായിരുന്നു. ഇത്തവണയും അങ്ങനെ തന്നെ. സൂചി കുത്താൻ ഇടമില്ലാത്ത വിധമായിരുന്നു ജെഎം റോഡിലെ ആൾത്തിരക്ക്. ഈ ഉത്സവാന്തരീക്ഷത്തിന്റെ പകിട്ട് ഇത്തവണയും പൊന്നാനിക്ക് നഷ്ടമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |