പൊന്നാനി: ആദ്യം വാരാന്ത്യ നിയന്ത്രണം. പിന്നെ സെമിലോക്ക്ഡൗൺ. ഇപ്പോഴിതാ ഫുൾലോക്ക്ഡൗൺ. കൊവിഡ് കാല നിയന്ത്രണങ്ങൾ ലോക്കാക്കിയത്
പാലിയേറ്റീവ് കെയറുകളുടെ വരുമാനത്തെ കൂടിയാണ്. കടകളും, ആരാധനാലയങ്ങളും അടഞ്ഞപ്പോൾ പാലിയേറ്റീവ് ക്ലിനിക്കിലേക്കുള്ള വരുമാനത്തിനാണ് പൂട്ടുവീണത്. കടകളിൽ സ്ഥാപിച്ച ഹുണ്ടികകളായിരുന്നു വരുമാന സ്രോതസ്സുകളിൽ പ്രധാനപ്പെട്ടത്. കഴിഞ്ഞ കുറച്ചു കാലമായി അത് നിലച്ച മട്ടാണ്. ആരാധനാലയങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് മാറിയതോടെ അവിടെ നിന്നുള്ള ഫണ്ട് സമാഹരണവും മന്ദഗതിയിലായി.
ഉത്സവങ്ങളും ആഘോഷങ്ങളും വെട്ടിച്ചുരുക്കിയപ്പോൾ പാലിയേറ്റീവ് കെയറുകളിലേക്കുള്ള വരുമാനവും വെട്ടിച്ചുരുങ്ങി. ആഘോഷനാളുകളിൽ പൊതുജനങ്ങൾക്കു മുന്നിൽ കൈ നീട്ടിവാങ്ങിയിരുന്ന വരുമാനം വലിയൊരു മുതൽകൂട്ടായിരുന്നു. സ്‌ക്കൂളുകൾ പൂട്ടിയതോടെ കുട്ടികൾ സ്‌നേഹപൂർവ്വം നൽകിയ സംഭാവനകളും പൂട്ടിക്കെട്ടി. കൊവിഡിന്റെ അതിവേഗ വ്യാപകം വീടുകളിൽ കയറി ചെന്നുള്ള ധനസമാഹരണത്തിനും തടസ്സമായി.
കൊവിഡ് കാലത്ത് വിശ്രമമില്ലാത്ത സേവനത്തിലായിരുന്നു പാലിയേറ്റീവ് ക്ലിനിക്കുകളൊക്കെയും. ആദ്യലോക്ക്ഡൗൺ മുതൽ ഇതുവരെയും ലോക്കിടാതെയായിരുന്നു പ്രവർത്തിച്ചത്. കൊവിഡ് കാലം പാലിയേറ്റീവ് കെയറുകളുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കേണ്ട നിർബന്ധിത സാഹചര്യമുണ്ടാക്കി. പ്രതിസന്ധികളെയൊക്കെയും തരണം ചെയ്ത് സേവന സന്നദ്ധതയുടെ സമ്പൂർണ്ണതയോടെയാണ് ഓരോ പാലിയേറ്റീവ് കെയറുകളും മുന്നോട്ടുപോകുന്നത്.
സൗജന്യമായി മരുന്ന് നൽകണം, നിർദ്ധരോഗികൾക്ക് റേഷൻ നൽകണം, വളണ്ടിയർമാരല്ലാത്തവർക്ക് ശമ്പളം നൽകണം അങ്ങനെയങ്ങനെ ചിലവുകൾ ഏറെയാണ്. പൊന്നാനി ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന് പ്രവർത്തിക്കാൻ പ്രതിമാസം മൂന്നര ലക്ഷം രൂപയാണ് വേണ്ടത്. ഓരോരുത്തരായി നൽകുന്ന ചില്ലറ തുട്ട് മുതലുള്ള സഹായങ്ങളാണ് നാന്നൂറിൽ പരം മനുഷ്യർക്ക് സാന്ത്വനത്തിന്റെ കരുതൽ തീർക്കുന്ന ഈ മഹാപ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ ക്ലിനിക്കിലേക്കുള്ള വരുമാന ലഭ്യതയിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ടെന്ന് പാലിയേറ്റീവ് ക്ലിനിക്ക് ഭാരവാാഹികൾ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യയത്തിൽ ഫണ്ട് സമാഹരണത്തിന് പരമ്പരാഗത വഴികൾക്കപ്പുറത്തെ രീതികൾ സ്വീകരിക്കാൻ നിർബന്ധിതമാക്കപ്പെട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |