മലപ്പുറം : അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യത മുൻനിറുത്തി മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ജില്ലയിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗക് തേ ചുഴലിക്കാറ്റ് കൂടുതൽ ശക്തിയാർജ്ജിക്കുന്ന പശ്ചാത്തലത്തിലാണിത്.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനുമാണ് സാദ്ധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴയുണ്ടാകാനാണ് സാദ്ധ്യത.
ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂറിൽ ശക്തമായിരിക്കും. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാദ്ധ്യത കൂടുതലാണ്. അപകട സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകരുത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ, പൊലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, കോസ്റ്റൽ പൊലീസ് വിഭാഗങ്ങൾ അതീവ ജാഗ്രത തുടരുകയാണ്. അപകട മേഖലകളിലുള്ളവർക്ക് സഹായമെത്തിക്കാനും രക്ഷാപ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും ഏകോപിപ്പിക്കാനും ജില്ലാ തലത്തിലും താലൂക്ക് തലങ്ങളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ഏതു സമയവും ഈ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം.
കൺട്രോൾ റൂം നമ്പറുകൾ
ജില്ലാതല കൺട്രോൾ റൂം 0483 2736320, 0483 2736326, 9383464212
പൊന്നാനി താലൂക്ക് 0494 2666038
തിരൂർ താലൂക്ക് 0494 2422238
തിരൂരങ്ങാടി താലൂക്ക് 0494 2461055
ഏറനാട് താലൂക്ക് 0483 2766121
പെരിന്തൽമണ്ണ താലൂക്ക് 04933 227230
നിലമ്പൂർ താലൂക്ക് 04931 221471
കൊണ്ടോട്ടി താലൂക്ക് 0483 2713311
പൊലീസ് 1090, 0483 2739100
ഫയർ ഫോഴ്സ് 0483 2734800
ഫിഷറീസ് 0494 2666428
കൊവിഡ് ചികിത്സയെ ബാധിക്കില്ല
തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണം.
കെ. ഗോപാലകൃഷ്ണൻ, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |