മലപ്പുറം : ചുഴലിക്കാറ്റിന് മുന്നോടിയായി അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്നുള്ള ശക്തമായ മഴയിൽ രണ്ടാംദിവസവും ദുരിതക്കയത്തിലായി ജില്ല. ഇന്നലെ 16 വീടുകൾക്ക് ഭാഗികമായി നാശനഷ്ടങ്ങളുണ്ടായി. ഇതോടെ രണ്ടുദിവസത്തെ കനത്ത മഴയിൽ 19 വീടുകൾക്കാണ് ഭാഗികമായ നാശനഷ്ടം നേരിട്ടത്. ഇതിൽ ഭൂരിഭാഗവും പൊന്നാനി താലൂക്കിലാണ്. തിരൂരിൽ ഒരുവീട് പൂർണ്ണമായും തകർന്നു. നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.
പൊന്നാനി, താനൂർ, വള്ളിക്കുന്ന്, വെളിയങ്കോട് ഭാഗങ്ങളിൽ ഇന്നലെയും കടൽക്ഷോഭത്തിന് ഒരു കുറവുമുണ്ടായില്ല. താനൂർ ഒട്ടുംപുറം മുതൽ പുതിയ കടപ്പുറം വരെ കടൽക്ഷോഭം അടങ്ങിയിട്ടില്ല. വള്ളിക്കുന്നിൽ പരപ്പാൽ കടപ്പുറത്ത് കടൽ കയറിയിട്ടുണ്ട്. വെളിയങ്കോടിൽ തണ്ണിത്തുറ, അജ്മീർ നഗർ കാപ്പിരിക്കാട്, പത്തുമുറി പ്രദേശങ്ങളിലും പരപ്പനങ്ങാടി അങ്ങാടി ബീച്ചിലും കടൽക്ഷോഭം കുറഞ്ഞിട്ടില്ല.
ജില്ലയിലെ കടൽക്ഷോഭം രൂക്ഷമായ പൊന്നാനിയിൽ ഇന്നലെ ഒരു ക്യാമ്പും കൂടി തുറന്നു. ഇവിടെ നാല് ക്യാമ്പുകളിലായി 170 പേരെയാണ് താമസിപ്പിച്ചിട്ടുള്ളത്. ഇതിൽ 137 പേർ ശനിയാഴ്ചയും 33 പേർ ഇന്നലെയും ക്യാമ്പുകളിൽ എത്തിയവരാണ്. ക്യാമ്പിലെ 68 കുടുംബങ്ങളിലായി 56 പുരുഷന്മാരും 74 സ്ത്രീകളും 40 കുട്ടികളുമാണുള്ളത്. പൊന്നാനിയിൽ 190 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി.
തിമിർത്ത് പെയ്ത് മഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |