മലപ്പുറം: വെന്റിലേറ്റർ കിട്ടാതെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ രോഗി മരിച്ചത് വിരൽചൂണ്ടുന്നത് ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയിലേക്ക്. രോഗിയുടെ ബന്ധുക്കൾ വെന്റിലേറ്ററിനായി മൂന്ന് ദിവസമായി ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. ഇതേതുടർന്നാണ് ഗുരുതരാവസ്ഥയിൽ ആയിരുന്ന രോഗി മരിച്ചത്. ഗുരുതര രോഗബാധിതരുടെ എണ്ണം ജില്ലയിൽ വർദ്ധിച്ചതോടെ ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ജില്ല ശ്വാസംമുട്ടുകയാണ്. നേരത്തെ തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളെ ആശ്രയിക്കുകയാണ് ചെയ്തിരുന്നതെങ്കിൽ ഇവിടങ്ങളിലും സൗകര്യങ്ങൾ കുറവായതാണ് വലിയ തിരിച്ചടിയായത്.
ഏതെല്ലാം ആശുപത്രികളിലാണ് ഒഴിവുകളുള്ളത് എന്ന് കണ്ടെത്താൻ സഹായിക്കുന്ന covid19jagratha.keral.nic.in എന്ന സർക്കാർ പോർട്ടലിനെ ആശ്രയിക്കുന്നവരും നിരാശരാവുകയാണ്. ആശുപത്രികളിൽ ബന്ധപ്പെടുന്നവർക്ക് ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ജില്ലയിലെ 82 കൊവിഡ് ആശുപത്രികളിലായി 125 വെന്റിലേറ്ററുകളാണുള്ളത്. സർക്കാർ പോർട്ടലിലെ കണക്കുപ്രകാരം ഇന്നലെ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 27 വെന്റിലേറ്ററുകൾ ഒഴിവുണ്ട്. ഇതിൽ 26 ഒഴിവുകളും മഞ്ചേരി മെഡിക്കൽ കോളേജിലാണ്.
രോഗമുക്തർ കൂടുന്നു
ജില്ലയിലെ വിവിധ കൊവിഡ് ആശുപത്രികളിലെ 297 ഐ.സി.യുകളിൽ 60 എണ്ണത്തിൽ ഒഴിവുകളുണ്ട്. 2,578 ബെഡുകളിലിൽ 1,067 ബെഡുകളിലും ഓക്സിജൻ സപ്ലൈയുള്ള 582 ബെഡുകളിൽ 106 എണ്ണത്തിലും ഒഴിവുണ്ട്. പ്രതിദിന രോഗികളുടെ എണ്ണത്തിന് സമാനമായി രോഗമുക്തരുടെ എണ്ണവും വർദ്ധിക്കുന്നതാണ് ബെഡുകളിൽ നേരത്തെ ഉണ്ടായിരുന്ന വലിയ തിരക്ക് കുറക്കുന്നത്. ജില്ലയിൽ ഇന്നലെ വരെ ഗുരുതര രോഗ ലക്ഷണങ്ങളുള്ള സി കാറ്റഗറിയിൽപ്പെട്ട 653 രോഗികളും അതിഗുരുതരാവസ്ഥയിലുള്ള ഏഴ് രോഗികകളും വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 226 രോഗികളും മഞ്ചേരി മെഡിക്കൽ കോളേജിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |