അരീക്കോട്: ട്രിപ്പിൾ ലോക്‌ഡൗണിന് മുമ്പ് ഒരുകിലോ കപ്പയ്ക്ക് പത്ത് മുതൽ 15 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്തിപ്പോൾ മൂന്ന് രൂപ മാത്രം. ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പ അടക്കമുള്ള കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. ഇതോടെയാണ് വില കുത്തനെ താഴ്ന്നത്. അരീക്കോട് കാരിപറമ്പ്, വെള്ളേരി ഭാഗങ്ങളിൽ വിളവെടുക്കാറായ 100 ടണ്ണോളം കപ്പയുണ്ട്. ഇരുപതോളം വരുന്ന കർഷകർ പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷിയിറക്കിയത്. സ്വകാര്യധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പ വാങ്ങിയവരാണ് പലരും. ഒരേക്കർ ഭൂമിയിൽ കൃഷിയിറക്കാൻ 80,000 രൂപയോളം ചിലവ് വന്നിട്ടുണ്ടെന്ന് കർഷകർ പറയുന്നു.
വെള്ളം കയറും
നെൽപ്പാടങ്ങൾ ഉൾപ്പെടുന്ന ഭൂമിയിലാണ് മിക്ക കർഷകരും കപ്പ കൃഷി ചെയ്യുന്നത്. ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ പെയ്ത അതിശക്തമായ മഴ കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിന് വഴിവെച്ചിട്ടുണ്ട്. മൺസൂൺ ഈ മാസം അവസാനത്തോടെ തന്നെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പേകിയ സാഹചര്യത്തിൽ കർഷകരുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ട്. വെള്ളം കയറി കൃഷി നശിക്കുക കൂടെ ചെയ്താൽ കർഷകർ ഭീമമായ കടക്കെണിയിലാവും. വെള്ളം കയറിയാൽ കപ്പയ്ക്ക് രുചി കുറയുമെന്നതിനാൽ ആവശ്യക്കാരും കുറയും. കപ്പ വിറ്റഴിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആവശ്യക്കാരെ കണ്ടെത്താൻ കൃഷി വകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് കർഷകർ. കപ്പ ആവശ്യമുള്ളവർ കാരിപറമ്പിലെയും, വെള്ളെരിയിലെയും കൃഷിക്കാരുമായോ, അരീക്കോട് കൃഷി ഓഫീസുമായോ ബന്ധപ്പെടണമെന്ന് അരീക്കോട് കൃഷി ഓഫീസർ നജ്മുദ്ധീൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |