മലപ്പുറം: ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഞായറാഴ്ച കൂടുതൽ കർശനമാക്കിയതോടെ ജില്ല നിശ്ചലമായി. അടിയന്തര മെഡിക്കൽ സേവനങ്ങൾക്ക് മാത്രമാണ് അനുമതിയേകിയത്. നിയന്ത്രണങ്ങളിൽ ഇളവുള്ള മറ്റു വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. മെഡിക്കൽ സ്ഥാപനങ്ങളും പെട്രോൾ പമ്പുകൾ തുറന്നുപ്രവർത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്താണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. അനാവശ്യ യാത്രകൾ കർശനമായി തടയുന്നതിന് ജില്ലയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. എ.ഡി.ജി.പി വിജയ് സാഖറെ മഞ്ചേരി നഗരത്തിൽ നേരിട്ടെത്തി ലോക്ഡൗൺ നിയന്ത്രണങ്ങൾ വിലയിരുത്തി. ശേഷം ഹൗസിംഗ് കോളനിയിലെത്തി ക്വാറന്റീൻ ചെക്ക് സൂപ്പർ വിഷനും നടത്തി. ഉത്തരമേഖല ഐ.ജി അശോക് യാദവ് മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രധാന റോഡുകളടക്കം ബാരിക്കേഡ് കൊണ്ട് അടച്ചിട്ടുണ്ട്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ പൊലീസ് ശക്തമായ പരിശോധന നടത്തുന്നുണ്ട്. ഇന്നും കർശന നിയന്ത്രണങ്ങൾ തുടരും.
മലപ്പുറം ജില്ലയുടെ സ്ഥിതി അതീവ ഗുരുതരമായതിനാൽ കൊവിഡ് പ്രതിരോധത്തിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. 30 ശതമാനത്തിന് മുകളിലാണ് മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 45 ശതമാനത്തിന് മുകളിൽ വരെ പോസിറ്റിവിറ്റി നിരക്കെത്തിയ തദ്ദേശസ്ഥാപനങ്ങളും മലപ്പുറത്തുണ്ടായിരുന്നു. ട്രിപ്പിൾ ലോക്‌ഡൗൺ ഏർപ്പെടുത്തിയ മറ്റ് ജില്ലകളിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും മലപ്പുറത്ത് ദിനംപ്രതി 4,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |