മലപ്പുറം: ഗുരുതര കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ചികിത്സാസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന മലപ്പുറത്തിന് വിനയായത് ആരോഗ്യരംഗത്തെ കാലങ്ങളായുള്ള അവഗണന. 2,500 പേർക്ക് ഒരു ബെഡാണ് മലപ്പുറത്തെ സർക്കാർ ആശുപത്രികളിലുള്ളത്. മിക്ക ജില്ലകളിലും ഇത് ആയിരത്തിൽ താഴെയാണ്. പ്രത്യേക കൊവിഡ് ആശുപത്രിയാക്കിയ മഞ്ചേരി മെഡിക്കൽ കോളേജ് രോഗികളാൽ നിറഞ്ഞിട്ടുണ്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള 754 രോഗികളിൽ 249 പേരും മഞ്ചേരി മെഡിക്കൽ കോളേജിലാണ്. കൂടാതെ അതിഗുരുതരാവസ്ഥയിൽ നാല് പേരുമുണ്ട്. ഇവർക്ക് പുറമെ സാരമായ ആരോഗ്യ പ്രശ്നങ്ങളുള്ള 55 രോഗികളും ചികിത്സയിലുണ്ട്. ആകെ 341 ബെഡുകളും 87 ഐസിയു ബെഡും 40 വെന്റിലേറ്ററുമാണ് ഇവിടെയുള്ളത്. ഇതിൽ വെന്റിലേറ്ററിൽ ഒഴിവില്ല.
മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കിയിട്ട് വർഷം ഏഴ് കഴിഞ്ഞെങ്കിലും ഇതുവരെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായിട്ടില്ല. ജനറൽ ആശുപത്രിയും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും മെഡിക്കൽ കോളേജിനായി ലയിപ്പിച്ചു. പകരം പുതിയ ജനറൽ ആശുപത്രി നിർമ്മിക്കാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല. നിലമ്പൂർ, തിരൂർ, പെരിന്തൽമണ്ണ എന്നിവയെ ജില്ലാ ആശുപത്രികളാക്കി ഉയർത്തിയിട്ടുണ്ടെങ്കിലും താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങളേയുള്ളൂ. ഇവിടങ്ങളിൽ 508 ബെഡുകളാണുള്ളത്. ഇതിൽ 181 ബെഡുകളാണ് കൊവിഡ് ചികിത്സയ്ക്ക് മാറ്റിവച്ചിട്ടുള്ളത്. 28 ഒഴിവുകളാണ് ഇനിയുള്ളത്.
തിരൂർ ജില്ലാ ആശുപത്രി - 12, പെരിന്തൽമണ്ണ- 1, നിലമ്പൂർ -2 എന്നിങ്ങനെയാണ് വെന്റിലേറ്ററുകളുടെ എണ്ണം. തിരൂരിൽ കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് കൂടുതൽ വെന്റിലേറ്ററുകൾ പ്രവർത്തനസജ്ജമാക്കിയത്. വെന്റിലേറ്ററുകൾ ലഭിച്ചിട്ടും ഇതു പ്രയോജനപ്പെടുത്താതെ ഇരുന്നത് വലിയ വിവാദമായിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര ഇടപെടലിലാണ് വെന്റിലേറ്ററുകൾ സജ്ജമാക്കിയത്. മൂന്ന് ജില്ലാ ആശുപത്രികളിലായി 15 ഐ.സി.യുകൾ മാത്രമാണുള്ളത്. പേരിൽ മാത്രമാണ് ജില്ലാ ആശുപത്രി എന്നതിന്റെ തെളിവായാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയടക്കം ഇത് ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യാനുപാതികമായി ആരോഗ്യ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ആരോഗ്യപ്രവർത്തകരുടെ നിരന്തര ആവശ്യത്തിന് മുന്നിൽ മാറിമാറിയുള്ള സർക്കാരുകൾ കണ്ണടച്ചു.
വെന്റിലേററ്റർ ഒന്നു പോലുമില്ല
ഇന്നലെ വൈകിട്ടത്തെ കണക്കുപ്രകാരം ജില്ലയിലെ സർക്കാർ ആശുപത്രികളിലെ വെന്റിലേറ്ററുകളെല്ലാം നിറഞ്ഞിട്ടുണ്ട്. ഏഴ് സർക്കാർ കൊവിഡ് ആശുപത്രികളിലായി 70 വെന്റിലേറ്ററുകളാണുള്ളത്. ഇതിൽ 15 വെന്റിലേറ്ററുകൾ സർക്കാർ ഏറ്റെടുത്ത മൂലയ്ക്കൽ ദയ ആശുപത്രിയിലാണ്. സ്വകാര്യ ആശുപത്രികളിലെ 68 വെന്റിലേറ്ററുകളിൽ നാല് ഒഴിവുണ്ട്. സർക്കാർ ആശുപത്രികളിലെ 101 ഐ.സി.യു ബെഡുകളിൽ പത്ത് എണ്ണത്തിലാണ് ഒഴിവ്. 94 ഐ.സി.യുകളുള്ള മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഒമ്പത് ഒഴിവുകളും. ഒരെണ്ണം തിരൂർ ജില്ലാ ആശുപത്രിയിലും. സ്വകാര്യ ആശുപത്രികളിലെ 228 ബെഡുകളിൽ 58 എണ്ണത്തിലാണ് ഒഴിവുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |