പെരിന്തൽമണ്ണ: ഒരു മാസം മുമ്പേ മഴ പെയ്ത് വയലുകളിൽ വെള്ളം നിറഞ്ഞതോടെ വിത നെൽകൃഷി മുടങ്ങി. വലിയ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. പലർക്കും പൊടിവിത ചെയ്യാനായില്ല. വിതച്ചവർക്ക് നെല്ല് മുളയ്ക്കാതെയും പോയി. ഇനി ഞാറ് പാകി ചെളിയിൽ നിലമൊരുക്കി പറിച്ച് നടണം. ഇതിന് ചെലവേറെയാണ്. എങ്കിലും ഇത്തരത്തിൽ കൃഷി തയ്യാറായി നിരവധി കർഷകർ മുന്നോട്ടുവരുന്നുണ്ട്.
വിത ഇങ്ങനെ
മേടം പകുതിക്ക് ശേഷമാണ് വിരിപ്പ് കൃഷിയുടെ ഭാഗമായ വിത നെൽകൃഷി തുടങ്ങുന്നത്. വിഷുവിന് ശേഷം ലഭിക്കുന്ന വേനൽമഴയിൽ നിലം ഉഴുതിടും. അടുത്ത മഴയിൽ നിലമുഴുത് പൊടിയാക്കി നെൽവിത്ത് വിതയ്ക്കും. ദിവസങ്ങൾക്കകം നെൽവിത്ത് മുളച്ചു തുടങ്ങും. ഇടവപ്പാതിയിൽ കാലവർഷമാകുമ്പോഴേക്കും നെല്ല് മുളച്ച് 15 സെന്റീമീറ്ററോളം വലിപ്പം വയ്ക്കും. മഴയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് വയലിൽ വെള്ളം നിറഞ്ഞ് നെല്ല് മൂടാതെ താഴെ മുളച്ചു വരുന്ന കളകൾ വെള്ളം മൂടി നശിക്കും. കർക്കിടകത്തിൽ കതിരണിഞ്ഞ് ചിങ്ങത്തിൽ വിളവെടുക്കും. ഇതായിരുന്നു പതിവ്. മുമ്പ് ചിങ്ങത്തിൽ കൊയ്‌തെടുക്കുന്ന ഈ നെല്ല് ഉപയോഗിച്ചാണ് ഓണത്തിന് പുത്തരി സദ്യ ഒരുക്കിയിരുന്നത്. ഇപ്പോഴും പതിവ് തുടരുന്നവരുണ്ട്.
നഷ്ടമായാലും കുഴപ്പമില്ല, ഞാറ്റടി ഒരുക്കി വിരിപ്പ് കൃഷി ചെയ്യും.
കണക്കർ തൊടി സെയ്തലവി,
കർഷകൻ, കടന്നമണ്ണ, മങ്കട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |