SignIn
Kerala Kaumudi Online
Thursday, 25 April 2024 9.59 AM IST

കടലെടുത്ത് വീടുകൾ; പെരുവഴിയിൽ തീരം

ponn
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിൽ പൊന്നാനി തീരത്ത് തകർന്ന വീടുകളിലൊന്ന്.

പൊന്നാനി: കടൽ ശാന്തമായെങ്കിലും കടലിരമ്പമൊഴിയാത്ത മനസ്സുമായി കഴിയുന്ന നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. കയറി കിടക്കാനുള്ള വീടുകൾ കടലെടുത്തതോടെ എങ്ങോട്ടേക്ക് പോകുമെന്നറിയാത്തവരാണിവർ. മുൻപൊക്കെ കടലാക്രമണമുണ്ടാകുമ്പോൾ ബന്ധുവീടുകളിലേക്കാണ് കയറി ചെന്നിരുന്നത്. കൊവിഡ് ആ വാതിലുകൾ അടച്ചു. ഇനിയെന്ത് എന്നറിയാതെ ക്യാമ്പിലെ അസൗകര്യങ്ങൾക്കും ദുരിതങ്ങൾക്കുമൊപ്പം കഴിയുകയാണ് കുറേ കുടുംബങ്ങൾ. പൊന്നാനി താലൂക്കിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്ന 14 കുടുംബങ്ങൾ ക്യാമ്പ് വിട്ട് എങ്ങോട്ടേക്ക് പോകുമെന്നറിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

വീട് പൂർണ്ണമായും കടലെടുത്ത കുടുംബങ്ങളാണിവരിൽ ഭൂരിഭാഗവും. പൊന്നാനി എം.ഇ.എസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ എട്ട് കുടുംബങ്ങളിലായി 31 അംഗങ്ങളും, വെളിയങ്കോട് ഗവ. ഫിഷറീസ് എൽ .പി സ്‌കൂളിലെ ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിലെ 7 പേരും, വെളിയങ്കോട് ജി.എം.യു.പി സ്‌കൂളിലെ ക്യാമ്പിൽ മൂന്ന്കുടുംബങ്ങളിലെ 11 അംഗങ്ങളുമാണ് ഇപ്പോഴും വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്. കടലാക്രമണത്തെത്തുടർന്ന് ആരംഭിച്ച നാല് ക്യാമ്പുകളിലായി 68 കുടുംബങ്ങളിലെ 178 അംഗങ്ങളാണ് താമസിച്ചിരുന്നത്. ഇതിൽ 54 കുടുംബങ്ങൾ കടലോരത്തെ തങ്ങളുടെ വീടുകളിലേക്ക് തന്നെ മടങ്ങി. ക്യാമ്പിൽ കഴിയുന്നവർ പകൽ നേരങ്ങളിൽ തങ്ങൾ അന്തിയുറങ്ങിയിരുന്ന വീടുകൾക്ക് മുന്നിലെത്തി നെടുവീർപ്പോടെ നിൽക്കും. തകർന്നടിഞ്ഞ ഈ വീടുകളിലേക്ക് എങ്ങനെ താമസം മാറ്റുമെന്നതിന് ഉത്തരം ലഭിക്കാതാകുമ്പോൾ തിരികെ ക്യാമ്പുകളിലേക്ക് തന്നെ മടങ്ങും.

കാലവർഷം കനക്കുമ്പോൾ വീണ്ടുമൊരു കടലാക്രമണമെന്ന ചിന്ത ഇവരുടെ ഉറക്കം കെടുത്തുകയാണ്. ജൂണിൽ ഇനിയൊരു കടലാക്രമണമുണ്ടായാലും തിരികെ ക്യാമ്പിലേക്ക് തന്നെ വരണമെന്നതിനാൽ ചില കുടുംബങ്ങൾ ക്യാമ്പിൽ തുടരുകയാണ്. റവന്യൂ വിഭാഗം ഇവർക്കുള്ള ഭക്ഷണം നൽകുന്നുണ്ട്. ചില ദിവസങ്ങളിൽ സന്നദ്ധ സംഘടനകൾ ഭക്ഷണവുമായെത്തും. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കടലിന്റെ കലിയിൽ പൊന്നാനി തീരത്ത് വഴിയാധാരമായത് 20 കുടുംബങ്ങളാണ്. പൊന്നാനി അഴീക്കൽ മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള തീരത്തെ 20 പേരുടെ വീടുകളാണ് രണ്ട് ദിവസങ്ങളിലായുണ്ടായ കടലാക്രമണത്തിൽ കടലെടുത്തത്. ഒരൊറ്റ ദിവസം 19 വീടുകളാണ് കടലെടുത്തത്. എഴുപതോളം വീടുകൾ ഭാഗികമായി തകർന്നു. ഇതിൽ ഇരുപതോളം വീടുകൾക്ക് വാസയോഗ്യമല്ലാത്ത നിലയിൽ കേടുപാടുകൾ സംഭവിച്ചു.

ജീവിത സമ്പാദ്യമായി പടുത്തുയർത്തിയ വീടുകൾ കടൽ വിഴുങ്ങുന്നത് നിസ്സഹായതയോടെ ഇവർക്ക് നോക്കി നിൽക്കേണ്ടി വന്നു. കഴിഞ്ഞ വർഷം ഇവരുടെ സ്ഥാനത്ത് മറ്റാരക്കെയൊ ആയിരുന്നു. അടുത്ത മഴയിൽ ഇതേ അവസ്ഥ നേരിടാൻ തയ്യാറായി നിൽക്കുന്നവരാണ് തീരത്തുള്ളത്. കിടപ്പാടം കടലെടുത്ത് തെരുവിലേക്കിറക്കപ്പെടുന്ന ദാരുണാവസ്ഥക്ക് എന്ന് അറുതിയാകുമെന്ന ചോദ്യമാണ് തീരം അധികൃതർക്കു മുന്നിൽ ഉയർത്തുന്നത്.

ന്യൂനമർദ്ദത്തെ തുടർന്നുള്ള കടലാക്രമണത്തിൽ സമാനതകളില്ലാത്ത ദുരിതമാണ് തീരത്തിന് നേരിടേണ്ടി വന്നത്. പൊന്നാനി നഗരസഭയിലെ അഴീക്കൽ, മരക്കടവ്, മുറിഞ്ഞി മേഖലകൾ ദുരന്ത സമാന സാഹചര്യത്തിലേക്ക് മാറി. അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധമായിരുന്നു കടലിന്റെ രാക്ഷസ ഭാവം. അടിത്തട്ട് കലങ്ങി ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു കടൽ. ഓരോ തിരമാലകളും തീരത്തേക്ക് ആഞ്ഞടിച്ചു കയറി. ഒരു ലോഡ് മണലും ചെളിയും തീരത്ത് നിക്ഷേപിച്ചാണ് തിരമാലകൾ കടലിലേക്ക് വലിഞ്ഞത്. തീരത്തോടു ചേർന്ന വീടുകളിൽ ആഞ്ഞടിച്ച തിരമാലകൾ വീടുകളുടെ തകർച്ച ഉറപ്പാക്കിയാണ് ഉൾവലിഞ്ഞത്. തിരമാലകൾ കയറിയ വീടുകളൊക്കെ മണൽ നിറഞ്ഞ് വാസയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് വീടുകൾ ശുചീകരിച്ച് താമസ യോഗ്യമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.