കുറ്റിപ്പുറം : ഇത്തവണയും ജൈവ കൃഷിയിലൂടെ നൂറുമേനി വിളവ് നേടിയിരിക്കുകയാണ് തവനൂരിലെ നാടൻ പണിക്കാരനായ റഫീക്കും പ്രസാദും. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്താണ് ഇവർ കൃഷിയിലേക്ക് തിരഞ്ഞത്. ലോക്ക് ഡൗണിനെ തോൽപ്പിച്ച് കൃഷി വിജയകരമായി. ഇത്തവണ ട്രിപ്പിൾ ലോക്ക് ഡൗണിനെയും അതിജീവിച്ച് മുന്നേറുകയാണ് പച്ചക്കറികൃഷി. രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ ഇരുവരും ഭാരതപ്പുഴയിലെ തുരുത്തിൽ നടത്തുന്ന കൃഷിയിടത്തിൽ സമയം ചെലവിടും.
വേനൽക്കാലത്ത് ഭാരതപ്പുഴയിൽ വെള്ളമൊഴിയുന്ന മണൽപ്പരപ്പിലാണ് ഇവരുടെ കൃഷി. അതിനാൽ ജലസേചനം പ്രശ്നമല്ല. പുഴയിൽ മണ്ണ് കൂടുതലുള്ള ഉയർന്ന ഭാഗത്താണ് കൃഷി നടത്തുക. അല്ലെങ്കിൽ വിളവ് കുറയും. നാൽക്കാലികളിൽ നിന്ന് സംരക്ഷണമൊരുക്കാൻ കാട്ടുകരിമ്പ് ഉപയോഗിച്ച് വേലി കെട്ടും. ചുറ്റും മുള്ളുവയ്ക്കും. ചാണകമാണ് പ്രധാന വളം. പുകയില കഷായം പോലുള്ളവ തളിച്ചു കീടങ്ങളെ അകറ്റും. പടവലങ്ങ, വെണ്ടയ്ക്ക, വെള്ളരിക്ക,തണ്ണിമത്തൻ, ചീര, ചിരങ്ങ തുടങ്ങിയവയാണ് വിളയിച്ചെടുത്തത്. സാധാരണ പൂഴിമണ്ണിൽ ഉണ്ടാകാത്ത തണ്ണിമത്തൻ വലിയതോതിൽ വിളയിച്ചു. കൊയ്തെടുക്കുന്ന പച്ചക്കറി സമീപത്തെ വീട്ടുകാർക്ക് വെറുതെ കൊടുക്കുകയാണ് ചെയ്യുന്നത്.പതിവിൽ കൂടുതൽ മഴ ഇത്തവണ ഇവർക്ക് അനുഗ്രഹമായി. വരും വർഷങ്ങളിൽ പാട്ടത്തിന് ഭൂമിയെടുത്ത് നെൽക്കൃഷിയിലേക്ക് കൂടി കാലെടുത്ത് വയ്ക്കാനാണ് ഇവരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |