മലപ്പുറം: പുതിയ അദ്ധ്യയന വർഷം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് പിൻവലിക്കാത്തത് പാഠ്യപ്രവർത്തനങ്ങളിൽ പ്രതിസന്ധി തീർക്കുന്നു. ഇതിനുപുറമെ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ വാല്യുവേഷൻ ക്യാമ്പുകളിലും അദ്ധ്യാപകർക്ക് പങ്കെടുക്കണം. ജില്ലയിൽ 8,500 അദ്ധ്യാപകരെയാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിയോഗിച്ചിട്ടുള്ളത്. ഇതിൽ കൂടുതലും എൽ.പി, യു.പി ക്ലാസുകളിലെ അദ്ധ്യാപകരെയാണ്. കഴിഞ്ഞ ദിവസവും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സിവിൽ സപ്ലൈസ്, ചെക്ക്പോസ്റ്റ്, എയർപോർട്ട്, റെയിൽവേ എന്നിങ്ങനെ മിക്കയിടങ്ങളിലും അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കിറ്റ് വിതരണത്തിനായി സിവിൽ സപ്ലൈസ് വകുപ്പ് ആവശ്യപ്പെട്ടതോടെ അദ്ധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഈമാസം 15 വരെ കഴിഞ്ഞ വർഷത്തെ ക്ലാസുകളാണ് കുട്ടികൾക്ക് നൽകുന്നത്. വിദ്യാർത്ഥികളുടെ സംശയ ദുരീകരണത്തിനും പാഠ്യ പ്രവർത്തനങ്ങൾക്കുമായി രൂപവത്കരിച്ച വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവമാകാൻ അദ്ധ്യാപകർക്ക് കഴിയുന്നില്ല. കൊവിഡ് ഡ്യൂട്ടിക്കൊപ്പം അദ്ധ്യയന ചുമതലകളും ഒരുമിച്ച് കൊണ്ടുപോവണമെന്ന നിർദ്ദേശമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അദ്ധ്യാപകർക്ക് നൽകിയത്. പകൽ കൊവിഡ് ഡ്യൂട്ടിയിലുള്ള അദ്ധ്യാപകർ രാത്രിയിലാണ് ഓൺലൈൻ ക്ലാസ് സംബന്ധിച്ച പ്രവർത്തനങ്ങളിൽ മുഴുകുന്നത്. ജില്ലയിൽ എൽ.പി സ്കൂളുകളിൽ നിലവിൽ അദ്ധ്യാപകരുടെ വലിയ കുറവുണ്ട്. കൊവിഡിന് മുമ്പ് 700ലധികം അദ്ധ്യാപകരുടെ ഒഴിവാണ് എൽ.പിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ റിട്ടയർമെന്റ് ഒഴിവുകൾ കൂടി ഉൾപ്പെടുന്നതോടെ അദ്ധ്യാപകരുടെ വലിയ കുറവുണ്ടാകും.
ഉത്തരവ് ലഭിച്ചിട്ടില്ല
താത്ക്കാലിക അദ്ധ്യാപകരെ നിയമിച്ചാണ് ജില്ലയിലെ സ്കൂളുകളിൽ അദ്ധ്യയനം മുന്നോട്ടുകൊണ്ടുപോയിരുന്നത്. കൊവിഡിന് ശേഷം ഡിജിറ്റൽ ക്ലാസ് ആയതിനാൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കേണ്ടിവന്നില്ല. എന്നാൽ ഇത്തവണ അതത് സ്കൂളുകളിലെ അദ്ധ്യാപകർ ഓൺലൈനായി കൂടി ക്ലാസെടുക്കണം. ഇതോടെ അദ്ധ്യാപകരുടെ കുറവ് വീണ്ടും പ്രതിസന്ധി തീർക്കും. സാധാരണഗതിയിൽ അദ്ധ്യയന വർഷം തുടങ്ങുംമുമ്പേ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കാറാണ് പതിവ്. കൊവിഡിന്റെ സാഹചര്യത്തിൽ അദ്ധ്യയനം ഏതുവിധത്തിലാവും എന്നതിൽ മുൻധാരണയില്ലാത്തിനാൽ ഇത്തരത്തിൽ അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. താത്കാലിക അദ്ധ്യാപകരെ നിയമിക്കണമെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ലഭിക്കണം. എന്നാൽ ഇതു സംബന്ധിച്ച നിർദ്ദേശം ജില്ലാ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടില്ല.
കൊവിഡ് ഡ്യൂട്ടിക്കൊപ്പം അദ്ധ്യായന പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടു പോവണമെന്ന നിർദ്ദേശം അദ്ധ്യാപകർക്ക് നൽകിയിട്ടുണ്ട്. പാഠ്യപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ലെന്ന് അദ്ധ്യാപകർ പരാതിപ്പെടുന്നുണ്ടെങ്കിലും സർക്കാർ തീരുമാനം വരാതെ നിലവിലെ അവസ്ഥയിൽ മാറ്റം വരുത്താനാവില്ല.
കെ.എസ്. കുസുമം, ഡി.ഡി.ഇ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |