അരീക്കോട് : അറിയാതെയാണെങ്കിലും തന്റെ വാഹനമിടിച്ച് നായക്കുട്ടി ചത്തതിന്റെ പശ്ചാത്താപമെന്നോണം നിർധനരായ കുടുംബത്തിന് വീട് നിർമ്മിക്കാൻ തീരുമാനിച്ച മുഹമ്മദ് കാസിമിന്റെ വാക്ക് യാഥാർത്ഥ്യത്തിലേക്ക്. അരീക്കോട് താഴത്തുമുറയിലെ കൃഷ്ണൻ ,സുജി ദമ്പതികൾക്കുള്ള വീടിന്റെ പണി ആരംഭിക്കുന്നതിന്റെ ഭാഗമായി പഴയ ഓല മേഞ്ഞ വീട് പൊളിച്ചുമാറ്റി. താത്കാലികമായി സമീപത്ത് നിർമ്മിച്ച ഷെഡിലേക്ക് താമസം മാറ്റിയിരിക്കുകയാണ് കുടുംബം. കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്‌റഫ്, അരീക്കോട് പൊലീസ് ഇൻസ്‌പെക്ടർ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വീടിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു.
ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്താണ് മുഹമ്മദ് കാസിമിന്റെ കാറിടിച്ച് നായ്ക്കുട്ടി ചത്തത്. നായ്ക്കുട്ടിയുടെ ചലനമറ്റ ശരീരം നോക്കിയിരിക്കുന്ന തള്ളപ്പട്ടിയുടെ ചിത്രം വൈറലായിരുന്നു. അരീക്കോട്ടെ നന്മ കൂട്ടായ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് കാസിമിന്റെ കാറാണിതെന്ന് മനസിലായത്. എന്നാൽ അപകടമുണ്ടായ വിവരം കാസിം അറിഞ്ഞിരുന്നില്ല. പശ്ചാത്താപം എന്ന രീതിയിലാണ് കുടുംബത്തിന് വീട് നിർമ്മിക്കാൻ തീരുമാനിച്ചത്.
ആറര ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിക്കുന്നതെന്നും പെട്ടെന്ന് തന്നെ വീടിന്റെ പണി പൂർത്തീകരിക്കുമെന്നും എല്ലാവരുടെയും പിന്തുണയുണ്ടെന്നും മുഹമ്മദ് കാസിം പറഞ്ഞു. കൂട്ടുകാരുമായി സഹകരിച്ച് നാലു ലക്ഷം രൂപ സ്വരൂപിച്ചു കഴിഞ്ഞു. അരീക്കോട് എസ്. ഐ വി. വി വിമൽ, മുഹമ്മദ് കാസിം, അബ്ദുറഹ്മാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |