മലപ്പുറം: കൊവിഡിന് ശേഷം ലോക്ക്ഡൗണിനിടെ സംസ്ഥാനത്ത് ഇന്നലെ ഒരുദിവസത്തേക്ക് പ്രഖ്യാപിച്ച ഇളവിൽ ജനം കൂട്ടത്തോടെ ഇറങ്ങിയതോടെ ജില്ല തിരക്കിൽ മുങ്ങി. പ്രധാന നഗരങ്ങളിലെല്ലാം ഏറെനേരം ഗതാഗത തടസ്സങ്ങളുണ്ടായി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ ടെക്‌സ്റ്റൈൽസ്, മൊബൈൽ ഷോപ്പ്, ചെരുപ്പുകടകൾ, സ്റ്റേഷനറി, ജുവലറി തുടങ്ങിയവയാണ് പ്രവർത്തിച്ചത്. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് പ്രവർത്തനാനുമതി നൽകിയിരുന്നത്. മൊബൈൽ ഷോപ്പുകൾ ഉച്ചയ്ക്ക് രണ്ടോടെ അടച്ചു.
കൊവിഡ് കാലത്തിന് മുമ്പത്തെ കാഴ്ചകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലനുഭവപ്പെട്ട തിരക്ക്. രാവിലെ മുതൽ വാഹനങ്ങളുമായി ജനം പുറത്തിറങ്ങിയപ്പോൾ കാഴ്ച്ചക്കാരായി നിൽക്കാനേ പൊലീസിന് സാധിച്ചുള്ളൂ. കൊവിഡ് മാനദണ്ഡം പാലിച്ചാണോ കടകളുടെ പ്രവർത്തനമെന്ന് പരിശോധിക്കുക മാത്രമായിരുന്നു പൊലീസിന്റെ പണി. മൊബൈൽ ഷോപ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. ഓൺലൈൻ ക്ലാസ് തുടങ്ങിയ ശേഷം മൊബൈൽ കടകൾ തുറന്നിട്ടില്ലെന്നതിനാൽ പഠനാവശ്യാർത്ഥം മൊബൈൽ നന്നാക്കാൻ എത്തിയവരുടെ വലിയ തിരക്കുമുണ്ടായിരുന്നു. സാധനങ്ങൾ പൊടിതട്ടി വയ്ക്കാൻ കൂടി അവസരം കിട്ടിയ ആശ്വാസത്തിലായിരുന്നു ടെക്സ്റ്റൈൽസ്, ചെരുപ്പ് വ്യാപാരികൾ. രാവിലെ കാര്യമായ കച്ചവടമൊന്നും നടന്നില്ലെന്നും ഉച്ചയോടെയാണ് തിരക്ക് കൂടിയതെന്നും വ്യാപാരികൾ പറഞ്ഞു.
നിയന്ത്രണങ്ങളിലെ ഇളവ് സമരങ്ങളിലും പ്രകടമായിരുന്നു. പെട്രോൾ- ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി. ലക്ഷദ്വീപിന് പിന്തുണയുമായി വിവിധ സംഘടനകൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധവുമായി ഒത്തുകൂടി.
ഇന്നും നാളെയും കടുപ്പിക്കും
രണ്ടാംതരംഗത്തിന് ശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇതുവരെ ആയിരത്തിന് താഴെയെത്തിയിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്ക ദിവസങ്ങളിലും ശരാശരി 15 ശതമാനമാണ്. ഇളവിൽ നിയന്ത്രണങ്ങളുടെ പൂട്ട് പൊട്ടിച്ച് ജനം പുറത്തിറങ്ങിയതിന്റെ ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. ഇന്നും നാളെയും ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും. പഴം, പച്ചക്കറി, മത്സ്യ, മാംസ കടകൾക്ക് മാത്രമാവും പ്രവർത്തനാനുമതി. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകളും സർവീസ് നടത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |