കുറ്റിപ്പുറം : ഏപ്രിൽ, മേയ് മാസങ്ങളിൽ പെയ്ത കനത്ത മഴ കോൾപ്പാടങ്ങളിലെ നെൽകർഷകർക്ക് നൽകിയത് കണ്ണീർ മാത്രം. കാലവർഷമെത്തും മുമ്പുതന്നെ മിക്ക പാടങ്ങളിലും വെള്ളം നിറഞ്ഞതോടെ കൊയ്‌തെടുക്കാൻ പാകമായ നെല്ല് ചീഞ്ഞ് നശിച്ചു. 30 വർഷത്തിനിടെ വേനലിൽ ഇത്രയും ശക്തമായ മഴ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് കർഷകർ പറയുന്നു. കടമെടുത്തും പലിശക്കെടുത്തും കൃഷി ചെയ്തവർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
തൃശൂർ ജില്ലയിലെ വെട്ടക്കടവ് മുതൽ മലപ്പുറം ജില്ലയിലെ ബിയ്യം കായൽ വരെ നീണ്ടുകിടക്കുന്നതാണ് പൊന്നാനി കോൾ മേഖല. നാലു താലൂക്കുകളിലായി 7000 ഏക്കർ ഭൂമിയിലാണ് കോൾ കൃഷി നടക്കുന്നത്. 700ഏക്കറിലെ നെൽകൃഷിയെങ്കിലും നശിച്ചതായാണ് കണക്ക്. മങ്ങാട് കോട്ടിയാട്ട് താഴം, വാവേക്കർ കോൾ, പരൂർ, ഉപ്പുങ്ങൽ, നൂണക്കടവ്, തിരുത്തുമ്മൽ, പാലക്കൽ താഴം, ചേലക്കടവ്, നടുപൊട്ട, ഇരുമ്പഴി കെട്ട്, മണ്ണാത്തിക്കടവ്, മുല്ലമാട്, മാണൂർ കായൽ എന്നീ പാടശേഖരങ്ങളിലാണ് കനത്ത നാശമുണ്ടായത്.മനുരത്ന, ജ്യോതി, ഉമ തുടങ്ങിയ വിത്തുകളാണ് കൃഷിക്കുപയോഗിച്ചത് കോൾകൃഷിയിലൂടെ ഉപജീവനം നടത്തുന്നവർക്ക് വലിയ തിരിച്ചടിയാണ് വേനൽമഴയും ടൗക് തേ ചുഴലിയും നൽകിയത്. ദുരിതാശ്വാസമായി ലഭിക്കുന്ന നാമമാത്രമായ തുക പോലും എന്നു കിട്ടുമെന്ന് പറയാനാകില്ല. കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നാണ് സംഘടനകളുടെ ആവശ്യം.
മൂക്കറ്റം മുങ്ങി
മൂക്കറ്റം മുങ്ങി
232കർഷകരെ വേനൽ മഴ നേരിട്ട് ബാധിച്ചു
വായ്പയെടുത്തും മറ്റുമാണ് കോൾകൃഷി നടത്തുന്നത്. വേനൽമഴയിലുണ്ടായ കനത്ത നാശം കർഷകന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വതവും സമയബന്ധിതവുമായ നടപടികളാണ് അധികാരികളിൽ നിന്നുണ്ടാവേണ്ടത്.
കെ.എ.. ജയാനന്ദൻ, പൊന്നാനി കോൾ സംരക്ഷണ സമിതി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |