മലപ്പുറം: ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ലഹരിക്കടത്തിന് കുറവില്ല. ഒരുമാസത്തിനിടെ 173 കിലോ കഞ്ചാവാണ് എക്സൈസും പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാത്രം പിടികൂടിയത്. 90 ഗ്രാം മയക്കുമരുന്ന്, 41 ലിറ്റർ ചാരായം, മാഹി, കർണാടക എന്നിവിടങ്ങളിൽ നിന്നെത്തിയ 54 ലിറ്റർ മദ്യം എന്നിവ പിടികൂടി. 77 അബ്കാരി കേസുകളും 19 എൻ.ഡി.പി.ആർ കേസുകളും റിപ്പോർട്ട് ചെയ്തു. ഈ മാസം തുടക്കത്തിൽ തന്നെ 50 കിലോയോളം കഞ്ചാവ് പിടികൂടി. ആന്ധ്ര, ഒറീസ, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നെത്തിക്കുന്ന കഞ്ചാവ് തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽ സൂക്ഷിച്ച ശേഷം പച്ചക്കറി, ചരക്ക് ലോറികളുടെ മറവിൽ ജില്ലയിലേക്ക് കടത്തുകയാണ്. ലോക്ക് ഡൗണിൽ അവശ്യസാധനങ്ങളുടെ ചരക്കുകടത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ചെക്‌പോസ്റ്റുകളിലടക്കം കാര്യമായ പരിശോധനയും നടന്നിരുന്നില്ല. ഇത് ലഹരിമാഫിയ അവസരമാക്കി. കിലോയ്ക്ക് 1000 രൂപയ്ക്കുള്ളിൽ ലഭ്യമാവുന്ന കഞ്ചാവ് ഇടനിലക്കാർ മുഖേന കൈമറിഞ്ഞ് ജില്ലയിൽ എത്തുമ്പോൾ വില അരലക്ഷം കടക്കും.
ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ലഹരികൾ പ്രധാനമായും ജില്ലയിൽ എത്തിക്കുന്നത്. പരിശോധന മറികടക്കാൻ കൊറിയർ വഴി ലഹരി മരുന്നുകൾ കടത്തുന്നതും വ്യാപകമായിട്ടുണ്ട്. സ്ത്രീകളെ ഇടനിലക്കാരാക്കി ഇവരുടെ പേരിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ, പുസ്തകങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ മറവിൽ പാർസലായി ലഹരി മരുന്ന് അയക്കുകയും ഏജന്റുമാർ പിന്നീട് ഇവ കൈപ്പറ്റുകയും ചെയ്യും. കൊറിയർ വഴി ലഹരി അയക്കുന്നതിനായി വലിയ റാക്കറ്റുകൾ തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസ് അധികൃതർ പറയുന്നു. പാഴ്സൽ സർവീസുകൾ വഴി അയക്കുന്ന ഇത്തരം ലഹരിമരുന്നുകൾ കൈയോടെ പിടികൂടിയ സംഭവങ്ങളും ജില്ലയിലുണ്ടായിട്ടുണ്ട്. പലപ്പോഴും രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാർസൽ ലഹരി എക്സൈസ് പിടികൂടുന്നത്.
വാറ്റ് തകൃതി
ലോക്ക്ഡൗൺ കാലയളവിൽ ലഹരിക്കേസുകളിൽ വർദ്ധനവുണ്ട്. ലോക്ക്ഡൗൺ മറയാക്കി ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. ലഹരി ഉപയോഗം കുറയ്ക്കാൻ ഓൺലൈൻ ബോധവത്ക്കരണം നടത്തുന്നുണ്ട്.
അനിൽ കുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ, മലപ്പുറം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |