മലപ്പുറം: ലോക്ക് ഡൗണിൽ ഇളവു വരുത്തിയതോടെ നിരത്തിലിറങ്ങിയ സ്വകാര്യ ബസുകൾക്ക് നഷ്ടക്കണക്കുകളുടെ തുടക്കം. ആദ്യദിനത്തിൽ 80 ബസുകൾ ഓടിയപ്പോൾ ഇന്നലെ ഇത് 46 ബസുകളായി ചുരുങ്ങി. ഇന്നലെ ഒറ്റ അക്ക നമ്പർ ബസുകളാണ് സർവീസ് നടത്തിയത്. ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ ആയതിനാൽ ബസ് സർവീസ് ഉണ്ടാവില്ല. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകളും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒറ്റ അക്ക നമ്പർ ബസുകളാണ് സർവീസ് നടത്തുക. ജില്ലയിൽ 1,600ഓളം സ്വകാര്യ ബസുകളാണുള്ളത്. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരമാണെങ്കിലും 500 മുതൽ 800 വരെ ബസുകൾ നിരത്തിലിറങ്ങാം. ലോക്ക് ഡൗണിൽ നിറുത്തിയിട്ട ബസുകളുടെ ബാറ്ററി, ടയർ, എൻജിൻ ഓയിൽ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കേണ്ടതുണ്ട്. ബസുകൾ നിറുത്തിയിട്ടതിനാൽ ബാറ്ററി ലീക്കാവാനും ടയറുകൾ കേടുവരാനും സാദ്ധ്യതയേറെയാണ്. ഇതിനൊപ്പം എൻജിൻ, ഗിയർബോക്സ് എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കണം. വർക്ക്ഷോപ്പുകളുടെ കുറവും പ്രതിസന്ധിയാണ്.
അതേസമയം ദിവസം മുഴുവൻ ഓടിയിട്ടും ഡീസൽ കാശു പോലും ലഭിക്കാത്ത മുൻഅനുഭവങ്ങൾ ബസുകൾ നിരത്തിലിറക്കുന്നതിൽ നിന്ന് ഉടമകളെ പിന്നോട്ടുവലിക്കുന്നുണ്ട്. ആദ്യ രണ്ട് ദിവസങ്ങളിലും യാത്രക്കാർ തീരെ കുറഞ്ഞതിനൊപ്പം ഉയർന്ന ഡീസൽ വിലയും ബസ് സർവീസുകൾക്ക് വെല്ലുവിളിയാണ്. കൊവിഡിന് മുമ്പ് ഡീസലിന് ലിറ്ററിന് 64 രൂപയായിരുന്നത് ഇപ്പോൾ 94 രൂപയിലെത്തിയിട്ടുണ്ട്. ഒരുദിവസം 200 കിലോമീറ്റർ ഓടുന്ന ബസിന് ഡീസൽ ഇനത്തിൽ മാത്രം 6,000 രൂപയോളം ചെലവാകും. ഡീസൽ തുകയ്ക്കുള്ള കാശും തികയില്ലെന്ന് വന്നതോടെ ഉച്ചയോടെ സർവീസ് അവസാനിപ്പിച്ച ബസുകളുമുണ്ട്. കൂടുതൽ ഇളവുകൾ വരുന്നതോടെ യാത്രക്കാർ കൂടുമെന്ന പ്രതീക്ഷയിലാണ് ബസ് മേഖല.
പൊന്നാനി, എടപ്പാൾ മേഖലകളിൽ ഇന്നലെ സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. താരതമ്യേനേ മലപ്പുറം - പെരിന്തൽമണ്ണ റൂട്ട് കേന്ദ്രീകരിച്ചാണ് കൂടുതൽ ബസുകളും ഓടിയത്. നിലവിലെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് കൂലി നൽകാനോ ബസിന്റെ അറ്റകുറ്റപണികൾക്കോ ടിക്കറ്റ് കളക്‌ഷൻ തികയുന്നില്ല. കൊവിഡിന് മുമ്പ് 15,000 രൂപ വരെ കളക്‌ഷൻ ലഭിച്ചിരുന്ന ബസുകൾക്ക് 3,000 രൂപ പോലും ലഭിക്കാത്ത സ്ഥിതിയാണ്. ജില്ലയിൽ ഇന്നലെ കെ.എസ്.ആർ.ടി.സിയുടെ എട്ട് ബസുകളാണ് സർവീസുകളാണ് നടത്തിയത്. യാത്രക്കാരുടെ എണ്ണം കൂടാത്തത് മൂലം കൂടുതൽ സർവീസുകളിൽ നിന്ന് കെ.എസ്.ആർ.ടി.സിയും പിൻവലിഞ്ഞിട്ടുണ്ട്.
ഡീസൽ ചെലവും ജീവനക്കാർക്കുള്ള കൂലിയും ലഭിച്ചാൽ പോലും സർവീസ് നടത്താൻ ബസുകൾ തയ്യാറാണ്. യാത്രക്കാർ തീരെ കുറവായതിനാൽ നാമമാത്രമായ ബസുകളാണിപ്പോൾ സർവീസ് നടത്തുന്നത്. ഈ ബസുകൾക്ക് തന്നെ ഡീസൽ കാശ് പോലും ലഭിച്ചിട്ടില്ല.
ഹംസ എരിക്കുന്നൻ, സെക്രട്ടറി , പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |