മലപ്പുറം: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും വെന്റിലേറ്ററുകളുടെ ആവശ്യം ജില്ലയിൽ ക്രമാതീതമായി കുറയുന്നില്ല. ഗുരുതര രോഗികളുടെ വിഭാഗത്തിൽ ഇപ്പോഴും 402 പേർ ചികിത്സയിലുണ്ട്. അതിഗുരുത ലക്ഷണങ്ങളോടെ 71 പേരും. രണ്ടാംതരംഗത്തിന്റെ രൂക്ഷതയിൽ അതിഗുരുതര ലക്ഷണങ്ങളുള്ളവരുടെ എണ്ണം 700ന് മുകളിലെത്തിയിരുന്നു. ആരോഗ്യപ്രവർത്തകരുടെ അക്ഷീണ പ്രവർത്തനങ്ങളാണ് പലരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 153 വെന്റിലേറ്ററുകളാണുള്ളത്. ഇതിൽ 36 ഒഴിവുകളാണുള്ളത്. 265 ഐ.സി.യു ബെഡുകളിൽ 104 ഒഴിവുകളും. മഞ്ചേരി മെഡിക്കൽ കോളേജിലെ 43 വെന്റിലേറ്ററുകളിൽ ഏഴെണ്ണത്തിലും തിരൂർ ജില്ലാ ആശുപത്രിയിലെ 13 വെന്റിലേറ്ററുകളിൽ ഒന്നിലും മാത്രമാണ് ഒഴിവുള്ളത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ അഞ്ച് വെന്റിലേറ്ററുകളിൽ മൂന്നിടത്തും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മൂന്ന് വെന്റിലേറ്ററുകളും ഒഴിവുണ്ട്. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി 87 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിൽ 66 എണ്ണവുമാണുള്ളത്.
മലപ്പുറത്തിന് പുറമെ കോഴിക്കോട്, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് കൂടുതൽ ഗുരുതര രോഗികളുള്ളത്. പാലക്കാടും പത്തനംതിട്ടയും ഒഴികെ മറ്റ് ജില്ലകളെല്ലാം വെന്റിലേറ്റർ, ഐ.സി.യു സൗകര്യങ്ങൾ മലപ്പുറത്തേക്കാൾ ഏറെ മുന്നിലാണ്. ജനസംഖ്യാനുപാധികമായി നോക്കിയാൽ ആരോഗ്യ സംവിധാനങ്ങളുടെ കാര്യത്തിൽ മലപ്പുറം സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലാണ്. മലപ്പുറത്തെ അപേക്ഷിച്ച് ജനസംഖ്യയിൽ ഏറെ പിന്നിലുള്ള പത്തനംതിട്ടയിൽ 138 വെന്റിലേറ്ററുകളുണ്ട്. 217 ഐ.സി.യു ബെഡുകളും. തിരുവനന്തപുരത്ത് 236 വെന്റിലേറ്ററും 652 ഐ.സി.യു ബെഡുകളുമുണ്ട്. തൃശൂരിൽ 184 വെന്റിലേറ്ററുകളും 302 ഐ.സി.യു ബെഡുകളുമുണ്ട്. സംസ്ഥാനത്ത് ഗുരുതര രോഗികളുടെ എണ്ണം കൂടുതലുള്ളത് തൃശൂരിലാണ്. ഗുരുതര ലക്ഷണങ്ങളുള്ള ഗ്രൂപ്പ് സി വിഭാഗത്തിൽ 774 പേരും അതിഗുരുതര ലക്ഷണങ്ങളോടെ 142 പേരും ചികിത്സയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |