പൊന്നാനി: തിരുവനന്തപുരം- കാസർഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി അഴിമുഖത്തിന് കുറുകെ നിർമ്മിക്കുന്ന കേബിൾ സ്റ്റേയ്ഡ് സസ്പെൻഷൻ ബ്രിഡ്ജിന്റെ ആഗോള ടെണ്ടർ തുറന്നു. ടെക്നിക്കൽ ബിഡാണ് തുറന്നിരിക്കുന്നത്. ഹരിയാനയിലും കേരളത്തിലുമുള്ള രണ്ട് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുക്കുന്നത്.
ടെക്നിക്കൽ ബിഡിലെ മൂല്യ നിർണയത്തിനും പരിശോധനയ്ക്കും ശേഷം ഫിനാൻഷ്യൽ ബിഡ് തുറക്കും. ടെക്നിക്കൽ ബിഡിന്റെ മൂല്യ നിർണയം വേഗത്തിൽ പൂർത്തിയാക്കും. പദ്ധതി നിർവഹണ ഏജൻസിയായ റോഡ്ജ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് ടെണ്ടർ ക്ഷണിച്ചത്. കൊൽക്കത്തയിലെ ഹൗറ പാലത്തിന്റെ മാതൃകയിലാണ് അഴിമുഖത്തെ സസ്പെൻഷൻ ബ്രിഡ്ജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ബഡ്ജറ്റിൽ ഇടം പിടിച്ച പ്രധാന കിഫ്ബി പദ്ധതികളിലൊന്നാണിത്. 282 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന തരത്തിലാണ് പദ്ധതി ഡി.പി.ആർ ആഗോള ടെണ്ടറിലൂടെ തിരഞ്ഞെടുത്ത എൽ ആന്റ് ടി കമ്പനിയാണ് തയ്യാറാക്കിയത്. വിശദ പഠനത്തിന് ശേഷമാണ് പദ്ധതി രൂപകല്പന. ഇറിഗേഷൻ, ഹാർബർ, പോർട്ട്, റവന്യു, പൊതുമരാമത്ത്, ദേശീയ പാത വകുപ്പുകളുടെ സഹായത്തോടെ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് പദ്ധതി നിർവഹണം നടത്തുന്നത്.
പൊന്നാനി എം.ഇ.എസ് കോളേജ് മുതൽ പടിഞ്ഞാറെക്കര വരെ 4.8 കി.മീ ദൈർഘ്യത്തിലാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. അഴിമുഖത്തിന് കുറുകെ 400 മീറ്ററിലാണ് സസ്പെൻഷൻ ബ്രിഡ്ജ് ഉണ്ടാകുക. പൊന്നാനി ഭാഗത്തേക്ക് 2.5 കിലോമീറ്റർ മേൽപ്പാലം നീണ്ടുകിടക്കും. എം.ഇ.എസ് കോളേജിന് സമീപം വെച്ചാണ് ദേശീയ പാതയോട് ചേരുക. അഴിമുഖത്തിന് കുറുകെ നാലുവരിയിലായിരിക്കും പാലം. 24 മീറ്ററാണ് വീതി. ഇതിൽ രണ്ടുവരി ഗതാഗതത്തിന് ഉപയോഗിക്കും. ബാക്കി സ്ഥലത്ത് സൈക്കിൾ ട്രാക്കും വ്യൂ ഗാലറിയും ഒരുക്കും. 2045ഓടെ ഗതാഗത രംഗത്തുണ്ടാക്കുന്ന തിരക്ക് കണക്കിലെടുത്ത് നാലുവരിപാതയായി ഇതിനെ മാറ്റാം. ഈ ഘട്ടത്തിൽ സൈക്കിൾ ട്രാക്കും വ്യൂ പോയിന്റും പാലത്തിന് താഴേക്ക് മാറ്റാനും സൗകര്യമൊരുക്കും.
കപ്പലുകൾക്ക് വരെ കടന്നു പോകാവുന്ന തരത്തിൽ ജലനിരപ്പിൽ നിന്ന് 16 അടി ഉയരത്തിലാണ് അഴിമുഖത്തിന് കുറുകെ പാലം നിർമ്മിക്കുക. ജലഗതാഗതത്തിനായി 200 മീറ്റർ വിടവിലാണ് അഴിമുഖത്ത് പാലത്തിന്റെ തൂൺ സ്ഥാപിക്കുക. അഴിമുഖത്തിന്റെ ഇരുകരകളിലായി പാർക്കും വിഭാവനം ചെയ്യുന്നുണ്ട്. പാലത്തിൽ നിന്ന് ലിഫ്‌റ്റ് മാർഗം പാർക്കിലെത്താൻ സൗകര്യമൊരുക്കും. പടിഞ്ഞാറെക്കരയിൽ നിലവിലെ പാർക്ക് കൂടുതൽ സൗകര്യപ്പെടുത്തും. പൊന്നാനിയിൽ പുതുതായി നിർമ്മിക്കും. പാലത്തിന് താഴെ ബ്രിഡ്ജ് കഫെയും ഡിസൈനിലുണ്ട്.
പൊന്നാനി ഭാഗത്തേക്കുള്ള പാലത്തിന്റെ ഭാഗത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടതില്ല. പടിഞ്ഞാറക്കര ഭാഗത്തെ 800 മീറ്ററിനായി നാലേക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. അഴിമുഖത്തോട് ചേർന്ന് മത്സ്യബന്ധനവുമായി ബന്ധപ്പെട്ടും അനുബന്ധമായുമുള യാതൊരു സൗകര്യങ്ങൾക്കും പദ്ധതി കോട്ടമുണ്ടാക്കില്ല. കാര്യമായ പാരിസ്ഥിതിക ആഘാതവുമുണ്ടാകില്ല. പാലം പൊന്നാനി ഭാഗത്ത് ദേശീയ പാതയിലേക്ക് ചേരേണ്ടത് സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തും. ആവശ്യമെങ്കിൽ ഡിസൈനിൽ തിരുത്തലുകൾക്ക് കൂടുതൽ അവസരവും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |