അരീക്കോട്: കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ വിജയം ആഘോഷിച്ച് ഫുട്ബാളിന്റെ നാട്. കൂട്ടം കൂടിയിരുന്ന് ക്ലബ്ബുകളിലും, തെരുവുകളിലും വലിയ സ്‌ക്രീനുകളിൽ കളി കാണാനുള്ള സാഹചര്യം ഇപ്രാവശ്യം ഉണ്ടായിരുന്നില്ലെങ്കിലും കളിയുടെ ആവേശം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കാണാൻ സാധിച്ചിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളും സ്റ്റാറ്റസുകളും എല്ലാം കളിയാവേശം കൊണ്ട് നിറഞ്ഞിരുന്നു. അർജന്റീന ആരാധകരുടെയും ബ്രസീൽ ആരാധകരുടെയും ഫെയ്സ്ബുക്ക് ട്രോൾ യുദ്ധങ്ങളും അതിഗംഭീരമായി. ശ്വാസമടക്കിപ്പിടിച്ച് കളി കണ്ടു തീർത്തതിന് ശേഷം അർജന്റീന ആരാധകർ ചിലരെങ്കിലും മതിമറന്ന് തെരുവുകളിലേക്ക് ഇറങ്ങി. പടക്കം പൊട്ടിച്ചും അർജന്റീനയുടെ ഫ്ളാഗ് ഉയർത്തിപ്പിടിച്ചും വിജയം ആഘോഷിച്ചു. അരീക്കോട്ടെ വിവിധ ഗ്രാമങ്ങളിൽ വിജയം പായസം വെച്ച് ആഘോഷിച്ചവരും ഉണ്ടായിരുന്നു.
കൂട്ടത്തിൽ ബ്രസീൽ ആരാധകന്റെ വെല്ലുവിളിയും അരീക്കോട്ടുകാർ ഏറ്റെടുത്തു. അർജന്റീന വിജയിച്ചാൽ പകുതി മീശ വടിക്കുമെന്ന് പറഞ്ഞ ബ്രസീൽ ആരാധകനായ അരീക്കോട് സ്വദേശി സുനിലിന് പകുതി മീശയും വടക്കേണ്ടി വന്നു. ഇതും സാമൂഹിക മാദ്ധ്യമങ്ങളിലെ ട്രോൾ ഗ്രൂപ്പുകൾ ഏറ്റെടുത്തു. കൊവിഡ് സാഹചര്യത്തിൽ ജനങ്ങൾക്ക് കളിയുടെ ആവേശം പുറത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. റോഡുകളിൽ കൂറ്റൻ ഫ്ലക്സുകൾ എല്ലാം വെക്കുന്നത് കളി ആവേശത്തിന്റെ പ്രധാന കാഴ്ചകളായിരുന്നു. കൊവിഡ് സാഹചര്യത്തിൽ അതിനെല്ലാം കുറവുകൾ ഉണ്ടായി. എങ്കിലും കളിയുടെ ആവേശം വീടുകളിൽ ഉണ്ടായിരുന്നു.
''അർജന്റീന ബ്രസീൽ ഫൈനൽ മാച്ച് വിചാരിച്ച ഒരുആവേശത്തിലേക്ക് എത്തിയില്ല. അർജന്റീന പ്രതിരോധം ശക്തമാക്കി വളരെ സേഫ് ആയി കളിച്ചു. ഭാഗ്യവശാൽ ഒരു ഗോൾ എടുക്കാനും സാധിച്ചു. അതോടുകൂടി അവരുടെ തന്ത്രങ്ങൾ എല്ലാം വിജയിച്ച രൂപത്തിലേക്കെത്തി. ഇതുവരെയുള്ള മാച്ചുകൾ നോക്കുമ്പോൾ മുൻതൂക്കം ഉണ്ടായിരുന്നത് ബ്രസീലിന് ആയിരുന്നു. അമിത ആരാധന ഒന്നുമില്ലെങ്കിലും ഞാനും ഒരു ബ്രസീൽ ആരാധകനാണ്.''
യു. ഷറഫലി, മുൻ ദേശീയ ടീം ക്യാപ്റ്റൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |