മലപ്പുറം: നീണ്ട കാത്തിരിപ്പിനൊടുവിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ യാത്രാപ്രശ്നത്തിന് വഴിതെളിയുമ്പോൾ വിലങ്ങായി വാക്സിനേഷൻ സർട്ടിഫിക്കറ്റ്. ഇന്ത്യയിൽ നിന്ന് യാത്രാവിലക്കുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോവുന്നതിന് ഖത്തറിന്റെ ഓൺ അറൈവൽ വിസാ സംവിധാനം ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലേക്ക് ഖത്തർ വഴി യാത്ര ചെയ്യാനാവും. ഇന്ത്യയിൽ നിന്നും ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തി 14 ദിവസം കഴിഞ്ഞശേഷം സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോവാം. ഖത്തർ സർക്കാർ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് എടുത്തവർക്കാണ് യാത്ര ചെയ്യാനാവുക. 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിനൊപ്പം ഖത്തർ വിമാനത്താവളത്തിൽ എത്തിയാൽ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. 300 റിയാൽ വേണ്ടി വരും. 6000 രൂപയിൽപരം ചെലവാകും. വിസാ, ഇക്കാമ കാലാവധി തീരുന്നവർക്ക് ജോലി നഷ്ടപ്പെടാതിരിക്കാൻ അതത് രാജ്യങ്ങളിൽ എത്താമെന്നതാണ് ആശ്വാസം.
എന്നാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധിച്ച അവ്യക്തത പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. വിദേശത്തേക്ക് പോവുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിലെ ഇടവേള 12 ആഴ്ച എന്നതിൽ നിന്ന് നാല് മുതൽ ആറ് വരെ ആഴ്ചകളാക്കി സംസ്ഥാന സർക്കാർ കുറച്ച് നൽകിയിരുന്നു. ഇവർക്ക് സംസ്ഥാന സർക്കാരാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. എന്നാൽ ഇത് പല ഗൾഫ് രാജ്യങ്ങളും അംഗീകരിച്ചിരുന്നില്ല.
84 ദിവസം കഴിഞ്ഞ് രണ്ടാംഡോസ് എടുത്തവർക്ക് മാത്രമേ കൊവിൻ പോർട്ടലിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭ്യമാവൂ. ഇതോടെ സംസ്ഥാന ആരോഗ്യവകുപ്പ് ഇ-ഹെൽത്ത് സർട്ടിഫിക്കറ്റ് അനുവദിച്ചു. ഇതിൽ തീയതി രേഖപ്പെടുത്തിയിരുന്നില്ല. മേയ് 17നും ജൂൺ 16നും ഇടയ്ക്ക് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചവരാണ് കൂടുതൽ വലഞ്ഞത്. വിദേശത്തേക്ക് പോവുന്നവർക്ക് 28 ദിവസത്തെ ഇടവേള മതിയെന്ന കേന്ദ്ര തീരുമാനം ജൂൺ 28നാണ് പുറത്തുവന്നത്. ഇതിനു ശേഷം വാക്സിനെടുത്തവർക്ക് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സർട്ടിഫിക്കറ്റ് കിട്ടിയവർ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്.
ഡി.എം.ഒ ഓഫീസിൽ
ജില്ലാ മെഡിക്കൽ ഓഫീസറുടെ അറ്റസ്റ്റേഷൻ ലഭിച്ചാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൗദി സർക്കാർ അംഗീകരിക്കുമെന്ന വിവരത്തിന് പിന്നാലെ മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് നിരവധിപേരാണ് എത്തുന്നത്. രാവിലെ ആറുമുതൽ ജില്ലാ ഡി.എം.ഒ ഓഫീസിന് മുന്നിൽ ആളുകളെത്തിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവാസികൾ കൂട്ടമായി എത്തിയതോടെ തിക്കുംതിരക്കുമായി. ആയിരത്തോളം അപേക്ഷകൾ ഇന്നലെ തന്നെ ലഭിച്ചു. വിസ കാലാവധി, ഇഖാമ തെറ്റിയവർക്ക് ഈ മാസം 31 വരെ പുതുക്കി നൽകുന്നതിന് സൗദി സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. ഇതിനിടെ സൗദിയിൽ എത്താനുള്ള തത്രപ്പാടിലാണ് പ്രവാസികൾ. എന്നാൽ അറ്റസ്റ്റേഷൻ സംബന്ധിച്ച് യാതൊരു വിവരവും ജില്ലാ മെഡിക്കൽ ഓഫീസർക്ക് ലഭിച്ചിട്ടില്ല. അധികൃതർ കൈമലർത്തിയതോടെ അറ്റസ്റ്റേഷനായി എത്തിയവർ ബഹളമുണ്ടാക്കി. രണ്ട് ജീവനക്കാരെ നിയോഗിച്ച് ഹെൽപ്പ് ഡെസ്ക്കുണ്ടാക്കി അപേക്ഷ കൈപ്പറ്റിയിട്ടുണ്ട്. അറ്റസ്റ്റേഷൻ സംബന്ധിച്ച് വ്യക്തമായ വിവരം ഇന്ത്യൻ കോൺസുലേറ്റിന് പോലുമില്ലെന്ന് പ്രവാസികൾ കുറ്റപ്പെടുത്തുന്നു. ന്യൂഡൽഹിയിലെ സൗദി റോയൽ എംബസിയിൽ നിന്നോ മുംബൈയിലെ കോൺസുലേറ്റിൽ നിന്നോ അറ്റസ്റ്റ് ചെയ്ത വാക്സിൻ സർട്ടിഫിക്കറ്റുകൾ മാത്രമേ സൗദി അധികൃതർ സ്വീകരിക്കൂ എന്നാണ് അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കോൺസുലേറ്റോ ഇന്ത്യൻ എംബസിയോ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |