അരീക്കോട് : തിളക്കമാർന്ന വിജയം കരസ്ഥമാക്കി ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ ആശങ്ക തുടരുകയാണ്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ജില്ലയും ഇപ്രാവശ്യം മലപ്പുറമാണ്. എല്ലാ വർഷവും എസ്.എസ്.എൽ.സി ഫലം പുറത്തുവരുമ്പോൾ മലപ്പുറത്തെ വിദ്യാർത്ഥികൾ വളരെ തിളക്കമാർന്ന വിജയം നേടാറുണ്ട്. എന്നാൽ പ്ലസ് വണ് സീറ്റുകൾ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഇപ്പോഴും വേണ്ട വിധത്തിലുള്ള നടപടികൾ ആയിട്ടില്ല.
ഇപ്രാവശ്യം 99.3 ശതമാനം വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചിട്ടുള്ളത്. 75554 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹ നേടി. ഇതിൽ 38274 പേർ ആൺകുട്ടികളും 37280 പേർ പെൺകുട്ടികളുമാണ്. 18970 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
2020 ൽ 98.82 % ആയിരുന്നു ജില്ലയിലെ വിജയം. വർഷംതോറും വിജയ ശതമാനവും എപ്ലസുകളുടെ എണ്ണവും വർദ്ധിച്ചുവരുന്ന സാഹചര്യമാണ്. എന്നാൽ ഉപരിപഠനത്തിനായി പ്ലസ് വൺ സീറ്റുകളുടെ വർദ്ധനവിൽ കാര്യമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിരവധി വിദ്യാർത്ഥികൾ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിച്ചിട്ടുണ്ട്. പുനർ നിർണ്ണയ റിസൾറ്റുകൾ വരുമ്പോൾ ഇനിയും എപ്ലസുകളുടെ എണ്ണവും വിജയ ശതമാനവും വർദ്ധിച്ചേക്കാം. സീറ്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തന്നെ ഇഷ്ടപ്പെട്ട വിഷയമോ ഇഷ്ടപ്പെട്ട സ്കൂളോ തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടാവില്ല. പലപ്പോഴും അടുത്തുള്ള സ്കൂളിൽ പ്രവേശനം കിട്ടാനും ബുദ്ധിമുട്ടുണ്ടാവാറുണ്ട്. എ പ്ളസ് നേടിയവർക്കുപോലും ഇക്കാര്യങ്ങളിൽ പ്രയാസം നേരിടുന്ന സാഹചര്യമുണ്ട്.
ഭാവി തുലാസിൽ
മലപ്പുറം ജില്ലയിൽ ആകെ 248 എച്ച്.എസ്.എസുകളാണ് ഉള്ളത്.
85 ഗവ. സ്കൂളുകളും 88 എയ്ഡഡ് സ്കൂളുകളും 69 അൺ എയ്ഡഡ് സ്കൂളുകളുമാണ് ഉള്ളത്.
248 സ്കൂളുകളിലായി മെറിറ്റ്, നോൺ മെറിറ്റ് വിഭാഗങ്ങളിലായി ആകെ 53,225 സീറ്റുകൾ നിലവിലുണ്ട്.
പോളി, ഐ.ടി.ഐ, സ്വകാര്യഐ.ടി.ഐ എന്നിവ കഴിച്ചാലും 20000 ത്തോളം വിദ്യാർത്ഥികൾ പുറത്താവും
പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് 173 ബാച്ചുകൾ അനുവദിച്ചിരുന്നു. സമാന രീതിയിൽ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം. നിലവിലെ ഹൈസ്കൂളുകളിൽ ഹയർസെക്കൻഡറി അനുവദിക്കാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്. ഏറ്റവും കൂടുതൽ എപ്ലസുകൾ ഉള്ള മലപ്പുറം ജില്ലയിൽ വിദ്യാർത്ഥികൾക്ക് ഗുണമേന്മയേറിയ വിദ്യാഭ്യാസം കൊടുക്കണം. സ്കോൾ കേരളയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറത്ത് നിന്നാണ്. സ്കോൾ കേരള വഴി വിജയിക്കുന്ന കുട്ടികളുടെ ശതമാനം വെറും നാൽപതുമാണ്. ഈ വിദ്യാർത്ഥികൾക്കെല്ലാം ഗുണമേന്മയേറിയ വിദ്യാഭ്യാസം സർക്കാർ നൽകണം.
ടിപി .അഷ്റഫലി
(എം. എസ്. എഫ് . ദേശിയ പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |