പൊന്നാനി: പൊന്നാനി നെയ്തല്ലൂരിലെ പൊന്നാട്ടിൽ വീട്ടിൽ അമ്മായി അമ്മയും മരുമകളും പരസ്പരം പഠിച്ചും പഠിപ്പിച്ചും പരീക്ഷയ്ക്കുള്ള തിരക്കിലാണ്. സാക്ഷരത മിഷനു കീഴിൽ തിങ്കളാഴ്ച ആരംഭിക്കുന്ന എച്ച്.എസ്.എസ് തുല്യത പരീക്ഷയ്ക്ക് തയ്യാറെടുത്തിരിക്കുന്ന 60കാരി വാസന്തിക്ക് കൂട്ടായി മരുമകൾ ജയശ്രീയുമുണ്ടാവും.
ചെറിയ പ്രായത്തിൽ കല്യാണം കഴിഞ്ഞതിനാൽ പാതിവഴിയിൽ നിലച്ചതാണ് വാസന്തിയുടെ പഠനം. വീട്ടിലുള്ളവരൊക്കെ നന്നായി പഠിച്ചവരായതിനാൽ അതിനുള്ള ആഗ്രഹം മനസ്സിലുണ്ടായിരുന്നു. സാക്ഷരത മിഷന്റെ തുല്ല്യത കോഴ്സ് അതിനുള്ള അവസരമായി. ഭർത്താവ് രാഘവനടക്കം വീട്ടിലുള്ളവരുടെ പൂർണ്ണ പിന്തുണ കിട്ടി. പത്താം ക്ലാസ് തുല്യത ക്ലാസിൽ ചേർന്ന് പഠനമാരംഭിച്ചു.പരീക്ഷാസമയത്ത് ഭർത്താവ് രാഘവന് രോഗം മൂർച്ഛിച്ച് ആശുപത്രിയിലായി. മരുമക്കൾ ആശുപത്രിയിലിരുന്ന് പഠിക്കാനുള്ള സൗകര്യമൊരുക്കിയതിനാൽ മികച്ച വിജയം നേടാനായി. അത് കാണാൻ ഭർത്താവ് ഉണ്ടായില്ലെന്നത് ഇന്നും നൊമ്പരപ്പെടുത്തുന്നുണ്ട്. പരീക്ഷയ്ക്കു ശേഷമാണ് രാഘവൻ മരണപ്പെട്ടത്.പ്ളസ് വണ്ണിന് ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുത്ത് പഠനം തുടർന്നു. കോവിഡ് കാലമായതിനാൽ ക്ലാസ് മുഴുവൻ ഓൺലൈനിലായിരുന്നു. മരുമകൾ ജയശ്രീ പഠിക്കാൻ കൂടെ കൂടിയത് വാസന്തിക്ക് അനുഗ്രഹമായി. എറണാകുളം സ്വദേശിയായ ജയശീ നേരത്തെ പ്ലസ് ടു പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല. വാസന്തിയുടെ പഠിക്കാനുള്ള താത്പര്യത്തിൽ പ്രചോദിതയായാണ് ജയശ്രീ തുല്ല്യത കോഴ്സിൽ ചേർന്നത്. കൊമേഴ്സ് ഗ്രൂപ്പിലാണ് ഇവരുള്ളത്.നെയ്തല്ലൂരിൽ ഭർത്താവ് നടത്തിയിരുന്ന കട വാസന്തിയും മകനും ചേർന്നാണ് നടത്തുന്നത്. പകൽ സമയം വാസന്തി കടയിലുണ്ടാകും. കടയിൽ നിന്ന് വന്ന ശേഷമാണ് ക്ലാസും പഠനവും. കാൻസർ വാസന്തിയെ പിടികൂടിയിരുന്നെങ്കിലും മനക്കരുത്തു കൊണ്ട് അതിനെ അതിജീവിച്ചു. മഹാമാരി കാലത്തുള്ള പരീക്ഷയ്ക്ക് ഈ അറുപതുകാരി തയ്യാറായി കഴിഞ്ഞു. തിരൂർ ഗവ.ബോയ്സ് സ്ക്കൂളാണ് പരീക്ഷാകേന്ദ്രം.
പൊന്നാനി നഗരസഭയിലെ തുല്യത കേന്ദ്രത്തിൽ നിന്നും 165 പേരാണ് എച്ച്.എസ്.എസ് പരീക്ഷ എഴുതുന്നത്. ഇതിൽ കൂടുതലും സ്ത്രീകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |