പൊന്നാനി: നാല് ദിവസമായി തുടരുന്ന പൊന്നാനി തീരത്തെ കടലേറ്റത്തിന് ശമനമായില്ല. ആറ് വീടുകൾ കടലെടുത്തു. നേരത്തെ പാതി തകർന്ന വീടുകളാണ് പൂർണ്ണമായും നിലം പൊത്തിയത്. കടലേറ്റ ബാധിത പ്രദേശങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലേറ്റത്തിന്റെ തുടർച്ചയായാണ് പൊന്നാനിയിൽ ആറു വീടുകൾ കടലെടുത്തത്. പൊന്നാനി എം.ഇ.എസ് കോളേജിന് പിൻവശത്തെ കൊമ്പൻ തറയിൽ അയൂബ്, കുറിയാമാക്കാനകത്ത് കുഞ്ഞൻ ബാവ, കുഞ്ഞിമരക്കാരകത്ത് ഹംസ , കൂരാറ്റന്റെ അലീമ, കറുത്ത കുഞ്ഞാലിന്റെ നഫീസ, ചുണ്ടന്റെ സിദ്ദിഖ് എന്നിവരുടെ വീടുകളാണ് പൂർണ്ണമായും കടലെടുത്തത്. വേലിയേറ്റ സമയങ്ങളിലുണ്ടാകുന്ന ശക്തമായ തിരയിൽ കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് വീടും കരയും കടൽ കവരുന്നത്.
കഴിഞ്ഞ മാസമുണ്ടായ കടലാക്രമണത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ച ഈ വീടുകൾ മഴക്കാലത്തിന് ശേഷം പുനർനിർമ്മിക്കാനിരിക്കെയാണ് പൂർണ്ണമായും തകർന്നത്. കടൽഭിത്തിയില്ലാത്തതും ഉണ്ടായിരുന്ന ഭാഗങ്ങളിൽ കരിങ്കല്ലുകൾ ചിതറി ഭിത്തി പൂർണമായും തകർന്നതുമാണ് നഷ്ടം വർദ്ധിപ്പിക്കുന്നത്.
മൺസൂണിന്റെ ഭാഗമായി കടൽ പ്രക്ഷുബ്ധമായതോടെ വേലിയേറ്റ സമയങ്ങളിലാണ് കടലേറ്റം ശക്തമായത്. പൊന്നാനി ഹിളർ പള്ളി പരിസരം, എം.ഇ.എസിന് പിൻഭാഗം, അലിയാർപള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി ഭാഗങ്ങളിലാണ് കടലേറ്റം രൂക്ഷം. ഈ ഭാഗത്തെ നിരവധി തെങ്ങുകളും കടപുഴകിയിട്ടുണ്ട്. തിരമാലകൾക്കൊപ്പം മണൽ കൂടി നിക്ഷേപിക്കുന്നതിനാൽ പല വീടുകളും താമസ യോഗ്യമല്ലാതായി. ഉയർന്ന തിരമാലകളില്ലാത്തതിനാൽ കടൽഭിത്തിയുള്ള മേഖലകളെ സാരമായി ബാധിച്ചില്ല.കടലാക്രമണത്തെ തുടർന്ന് പൊന്നാനി തഹസിൽദാർ ടി.എൻ വിജയൻ ,വില്ലേജ് ഓഫീസർ തുളസീധരൻ എന്നിവർ കടലാക്രമണ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
വർദ്ധിച്ച് ആശങ്ക
താലൂക്കിൽ ആറിടങ്ങളിൽ കടൽഭിത്തി നിർമ്മാണത്തിന് അനുമതിയായിട്ടുണ്ട്. കടൽഭിത്തിയില്ലാത്ത മേഖലകളിൽ അടിയന്തരമായി കല്ലിടാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി
തഹസിൽദാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |