കൊണ്ടോട്ടി: സ്വർണ്ണക്കടത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട യുവാവ് ആറുമാസത്തിനു ശേഷം പൊലീസിന്റെ് പിടിയിലായി. കോഴിക്കോട് ഫ്രാൻസിസ് റോഡിൽ കോസനി വീട്ടിൽ ഹംദൻ അലി (43)യെയാണ് കൊണ്ടോട്ടി പൊലിസ് പിടികൂടിയത്. വിസിറ്റിംഗ് വിസയിൽ ഷാർജയിൽ നിന്നു മടങ്ങിയെത്തിയ ഹംദൻ അലിയെ കഴിഞ്ഞ ജനുവരി 14ന് സ്വർണക്കടത്ത് സംശയിച്ച് കസ്റ്റംസ് പ്രിവന്റീവ് സംഘം പിടികൂടിയിരുന്നു. സ്വർണം കണ്ടെടുക്കുന്നതിനു എക്സ്‌റേ പരിശോധനക്കായി ഇയാളെ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു.ആശുപത്രി മുറ്റത്ത് വച്ച് ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇയാൾ കൊണ്ടുവന്ന സ്വർണം സ്വീകരിക്കാനെത്തിയവരാണ് ബൈക്കിൽ ആശുപത്രിയിലെത്തി രക്ഷപ്പെടാൻ സഹായിച്ചത്. സംഭവത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ആശുപത്രിയിൽ നിന്നു രക്ഷപ്പെട്ട ശേഷം ഇയാൾ വയനാട്, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. പെരുന്നാളിനു കോഴിക്കോട് പയ്യടിമേത്തലിലെ വാടകവീട്ടിൽ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |