മലപ്പുറം: ഒരാഴ്ചയായി തിമിർത്ത് പെയ്യുന്ന മഴയ്ക്ക് ശമനമായതോടെ ആശ്വാസത്തിൽ ജില്ലയുടെ മലയോരം. ഇന്നുമുതൽ 30 വരെ ജില്ലയിൽ മഴ മുന്നറിയിപ്പുകളൊന്നുമില്ല. 2.5 മുതൽ 15.5 മില്ലീമീറ്റർ വരെയുള്ള നേരിയ മഴ മാത്രമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ജില്ലയിൽ ശരാശരി 40 മില്ലീമീറ്റർ മഴയാണ് ഇന്നലെ ലഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും മലയോര മേഖലകളിൽ 100 മില്ലീമീറ്ററിന് മുകളിൽ വരെ മഴ ലഭിച്ചിരുന്നു. ചാലിയാർ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയിൽ ചെറിയ ഉരുൾപൊട്ടലുകളും മലവെള്ള പാച്ചിലുകളും ഉണ്ടായതോടെ പ്രളയഭീതിയിലായിരുന്നു ജനം. പിന്നാലെ വെള്ളം കയറാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്രസേനയുമെത്തി. ഇന്നലെ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും രാവിലെ മുതൽ മഴ മാറി നിന്നതോടെ മാറ്റിപാർപ്പിച്ചവർ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി
മഴയകന്നു
മഴ കുറഞ്ഞതോടെ ചാലിയാറിലെയും കൈവഴികളിലെയും കുത്തൊഴുക്ക് കുറഞ്ഞിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പൂർണ്ണമായും പിൻവലിഞ്ഞിട്ടില്ലെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് അഗ്നിശമന സേനാ വിഭാഗവും. ജില്ലയിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊണ്ടോട്ടി മേഖലയിലാണ്. കരിപ്പൂർ വിമാനത്താവളത്തിലെ മഴമാപിനിയിൽ 75.2 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലൊന്നും 50 മില്ലീമീറ്ററിന് മുകളിൽ മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ 3 ദിവസങ്ങളിലും മിക്ക കേന്ദ്രങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചിരുന്നത്. 115 മില്ലീമീറ്ററിന് മുകളിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയ സ്ഥലങ്ങളും ഉണ്ടായിരുന്നു. പൊന്നാനി- 18.4 മില്ലീ മീറ്റർ, നിലമ്പൂർ - 48.2, മഞ്ചേരി - 30, അങ്ങാടിപ്പുറം - 27, പെരിന്തൽമണ്ണ - 17.2 എന്നിങ്ങനെയാണ് ഇന്നലെ ജില്ലയിൽ ലഭിച്ച മഴ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |