മഞ്ചേരി: താളിയോലയിലുള്ള 250 വർഷം പഴക്കമുള്ള രാമായണം മുതൽ ലോകത്തെ ഏറ്റവും ചെറിയ പുസ്തകം വരെ, ലോക മഹായുദ്ധകാലത്ത് ജർമ്മനിയിൽ ഉപയോഗിച്ച പെട്രോൾ മാക്സ് മുതൽ 50 തിലധികം നാട്ടുരാജ്യങ്ങളുടെ നാണയങ്ങൾ വരെ... ഒരുപോലെ വിജ്ഞാനവും വിസ്മയവും പടർത്തുന്നതാണ് മഞ്ചേരി മുള്ളമ്പാറ സ്വദേശി അബ്ദുസലിം പടവണ്ണയുടെ വീട്ടിലെ മ്യൂസിയം.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ രാമായണത്തിന്റെ 250 വർഷം പഴക്കമുള്ള താളിയോല ഗ്രന്ഥമാണ് സലീമിന്റെ ശേഖരത്തിലെ താരം. ഈന്തപ്പനയുടെ ഇലയാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ രാമായണ മാസത്തിലും പ്രത്യേകം വരുത്തിക്കുന്ന പുൽതൈലം ഉപയോഗിച്ച് ബ്രഷ് ചെയ്താണ് ഏറെ ബഹുമാനത്തോടെ രാമായണം പരിപാലിച്ച് പോരുന്നത്. വരും തലമുറയ്ക്കായി ഇത്തരം താളിയോലകൾ സൂക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് സലിം പറയുന്നു.
കഥകളി പദങ്ങൾ ,അപൂർവ്വ ഔഷധ കൂട്ടുകൾ, ചികിത്സാ വിധികൾ തുടങ്ങിയവയുടെ താളിയോലകളും സലീമിന്റെ ശേഖരത്തിലുണ്ട്
ഹിരോഷിമയ്ക്ക് മുകളിലെ ന്യൂക്ലിയർ ബോംബ് സ്ഫോടനത്തിന്റെ ഫോട്ടോയെടുക്കുന്നതിന് ഉപയോഗിച്ച കെ20 കാമറയുടെ മൂല്യവും വിലമതിക്കാനാവാത്തതാണ്.
ഏഴ് ഭാഷകളിൽ കർത്താവിന്റെ പ്രാർത്ഥനകളടങ്ങിയ ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകമാണ് മറ്റൊരു അപൂർവ്വ സൂക്ഷിപ്പ് . മാഗ്നി ഫൈയിംഗ് ഗ്ലാസിലാണ് ഈ അപൂർവ്വ ഗ്രന്ഥം സൂക്ഷിച്ചിരിക്കുന്നത്.
പ്രാചീന അളവ് തൂക്ക ഉപകരണങ്ങൾ, മുനിമാരുടെ കമണ്ഡലുകൾ, കാൽപെട്ടി, നെട്ടൂർ പെട്ടി, സ്വർണ മരവി, സ്വീഡിഷ് സൈന്യത്തിന്റെ സ്റ്റൗ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്യപൂർവ്വ വസ്തുകളുടെ കലവറ നിധിപോലെ സൂക്ഷിക്കുകയാണ് സലിം പടവണ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |