മലപ്പുറം: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ ലഭ്യമാക്കുന്ന സഹകരണ വകുപ്പിന്റെ വിദ്യാതരംഗിണി പദ്ധതിക്ക് വിലങ്ങാവുന്നത് ജില്ലയിലെ കൊവിഡ് വ്യാപനം. 56 തദ്ദേശസ്ഥാപനങ്ങൾ ഡി കാറ്റഗറിയിലാണ്. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ബാങ്കുകൾക്ക് ഭരണസമിതി യോഗം ചേർന്ന് പദ്ധതിക്ക് അംഗീകാരമേകാൻ കഴിയുന്നില്ല. ജില്ലയിൽ നിലവിൽ 9,600ഓളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 4,000ത്തോളം അപേക്ഷകർക്ക് ഇതിനകം വായ്പ ലഭ്യമാക്കാനായി. നേരത്തെ എല്ലാവർക്കും വായ്പ അനുവദിച്ചിരുന്നെങ്കിൽ പിന്നീടിത് സഹകരണ ബാങ്കിലെ എ ക്ലാസ് അംഗങ്ങളായ രക്ഷിതാക്കൾക്ക് മാത്രമാക്കി. ഇതോടെ നിരവധി വിദ്യാർത്ഥികൾക്ക് ആനുകൂല്യം നഷ്ടമാവുമെന്ന് ആക്ഷേപമുയർന്നതോടെ സി ക്ലാസ് മെമ്പർമാർക്കും വായ്പ അനുവദിച്ച് ഒരാഴ്ച മുമ്പ് സഹകരണ വകുപ്പ് പുതിയ ഉത്തരവിറക്കി. ഇതോടെ കൂടുതൽ പേർക്ക് വായ്പയ്ക്ക് അവസരമുണ്ടാവുമെങ്കിലും കൊവിഡ് നിയന്ത്രണങ്ങളാണ് തടസ്സം. കൊവിഡ് രണ്ടാംതരംഗം ശക്തിപ്രാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കൂടുതൽ അപേക്ഷകളും തീർപ്പാക്കിയത്. ഭരണസമിതി ചേരാനാവാത്തതാണ് അപേക്ഷകളിൽ തുടർനടപടിയെടുക്കുന്നതിന് തടസ്സമായി ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതുമറികടക്കാൻ ഭരണസമിതി അംഗങ്ങൾക്ക് കത്തുകൾ നൽകി സെക്രട്ടറിയെ ഫോൺ വഴി അഭിപ്രായമറിയിക്കാൻ ചില ബാങ്കുകൾ അവസരമൊരുക്കിയിട്ടുണ്ട്. അടുത്ത ഭരണസമിതിയിൽ തീരുമാനം പാസാക്കും. മറ്റ് ബാങ്കുകളും ഈ പാത പിന്തുടർന്നാൽ പ്രതിസന്ധി കുറയ്ക്കാനാവും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് വായ്പ അനുവദിച്ചത് മലപ്പുറത്താണ്. മറ്റ് ജില്ലയിലെല്ലാം 3,000ത്തിൽ താഴെ പേർക്കാണ് വായ്പ നൽകിയിട്ടുള്ളത്.
പദ്ധതിയിങ്ങനെ
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാനാണ് വിദ്യാതരംഗിണി പദ്ധതി ആരംഭിച്ചത്.
ഒന്നുമുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് 10,000 രൂപ വരെ മൊബൈൽ ഫോൺ വാങ്ങാൻ വായ്പ നൽകും.
വിദ്യാർത്ഥി പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകരുടെ സാക്ഷ്യപത്രം നൽകിയാൽ വായ്പ ലഭ്യമാവും. 24 മാസത്തെ തുല്യഗഡുക്കളായി തിരിച്ചടയ്ക്കണം.
കാലാവധി പൂർത്തിയായ ശേഷം ബാക്കിയുള്ള തുകയ്ക്ക് എട്ട് ശതമാനം പലിശ ഈടാക്കും. വായ്പ അനുവദിച്ച് അടുത്ത മാസമേ തിരിച്ചടവ് ആരംഭിക്കൂ.
റിസ്‌ക് ഫണ്ട് വിഹിതം ഈടാക്കുന്നതുൾപ്പെടെയുള്ള ഒരുനടപടിയും ഈ വായ്പയ്ക്ക് ബാധകമല്ല.
9,600ഓളം അപേക്ഷകൾ ജില്ലയിൽ ലഭിച്ചിട്ടുണ്ട്
4,000ത്തോളം അപേക്ഷകൾ ഇതിനകം തീർപ്പാക്കി
10,000 രൂപ വരെ വായ്പയായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |