അരീക്കോട്: സൗത്ത് പുത്തലം, നെല്ലിപറമ്പ് വരെയും, എരഞ്ഞിമാവ് എടവണ്ണ ഭാഗം വരെയും റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുസ്സഹമായി തീരുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ടുള്ള റോഡിന്റെ പുനർ നിർമാണ പ്രവർത്തികൾ നടന്ന് കൊണ്ടിരിക്കുകയാണ്. നിർമാണ പ്രവർത്തികൾ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ കാര്യമായ രീതിയിൽ പ്രവർത്തികൾ നടന്നിട്ടുമില്ല. നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിൽ ജനങ്ങളും ഏറെ പ്രയാസത്തിലായിരിക്കുകയാണ്.
റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരുവശം പലയിടങ്ങളിലായി കീറിയിട്ടിട്ടുണ്ട്. എന്നാൽ ഗതാഗത തിരക്കേറിയ റോഡിൽ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുമ്പോൾ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ചിലയിടങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചു വിടേണ്ട അവസ്ഥയുമാണ്. ഓവുപാലങ്ങളുടെ പ്രവർത്തിക്കായി എടുത്ത കുഴികളും വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അരീക്കോട് നിന്ന് മഞ്ചേരിയിലേക്കും , മുക്കം ഭാഗത്തെക്കുമുള്ള റോഡുകളിൽ വലിയ വാഹന തിരക്ക് അനുഭവപ്പെടുന്നത് കൊണ്ട് തന്നെ ഏറെനേരം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. നിർമ്മാണത്തിനായി പൊളിച്ചിട്ട റോഡുകളിൽ മഴ പെയ്ത് ചെളി നിറയുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഇരുചക്ര വാഹനക്കാർക്കാണ് ഇതേറെ പ്രയാസം സൃഷ്ടിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമുള്ള പ്രധാനപ്പെട്ട റോഡുമാണിത്. ഈ അവസ്ഥയിൽ അത്യാവശ്യമായി ആശുപത്രികളിൽ എത്തേണ്ടവർക്കും റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പ്രയാസം സൃഷ്ടിക്കുന്നതാണ്. നിലവിലെ സാഹചര്യത്തിൽ വാഹന തിരക്ക് വർദ്ധിക്കുമ്പോൾ അപകടങ്ങൽ സംഭവിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.
കാരാപറമ്പ് മുതൽ ഇളയൂർ വരെ നാല് കിലോമീറ്റർ റോഡിൽ ഗതാഗതം നിരോധിച്ചിട്ട് മൂന്നാഴ്ചയായി.
ചെങ്ങര, തടത്തിൽ, മാടാരകുണ്ട് ഭാഗത്തെ നിവാസികൾ ഈ കാരണത്താൽ കടുത്ത പ്രയാസം നേരിടുകയാണ്. മഞ്ചേരിയിലേക്കും, അരീക്കോട് ഭാഗത്തേക്കും പൊതു ഗതാഗതത്തെ ആശ്രയിക്കുന്നവർക്ക് രണ്ട് കിലോമീറ്റർ നടന്ന് വേണം ഗതാഗത സൗകര്യം ലഭിക്കാൻ. റോഡ് നിർമാണ പ്രവർത്തി നടക്കുന്ന സാഹചര്യമാണെങ്കിലും, താൽക്കാലികമായി ബുദ്ധിമുട്ടില്ലാത്ത രീതിയിൽ യാത്ര ചെയ്യാനുള്ള സൗകര്യം കരാറുകാർ ഏർപെടുത്തിയിട്ടില്ല.
ഇഴഞ്ഞു നീങ്ങി റോഡിന്റെ പ്രവർത്തി
18 മാസമാണ് സൗത്ത് പുത്തലം മുതൽ നെല്ലിപറമ്പ് വരെയും, എരഞ്ഞിമാവ് മുതൽ എടവണ്ണ വരെയുമുള്ള 31.53 കിലോമീറ്റർ റോഡിന്റെ പണി പൂർത്തീകരിക്കാൻ കൊടുത്തിരിക്കുന്ന സമയം. പ്രവർത്തി തുടങ്ങിയിട്ട് ഇപ്പോൾ എട്ടു മാസം പിന്നിട്ടു. നിലവിൽ കാൽഭാഗം പണികൾ പോലും പൂർത്തീകരിച്ചിട്ടില്ല. 23 കോടി രൂപയാണ് ഇതുവരെ ആകെ ചിലവായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |