എടപ്പാൾ: അടുത്ത മാസം എടപ്പാൾ മേൽപ്പാലം തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി പാലത്തിന്റെ മിനുക്കുപണികൾ വേഗത്തിലായി. ഇരുഭാഗത്തെയും കൈവരികൾ കോൺക്രീറ്റ് ഏതാണ്ട് പൂർത്തിയായി. ഇരുഭാഗത്തും കുമ്മായമടിയും പെയിന്റിംഗ് ജോലികളും തകൃതിയാണ്. കുറ്റിപ്പുറം റോഡിൽ ഇരുഭാഗത്തും ചെറിയ വാഹനങ്ങൾക്ക് പോകാനുളള റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ച് മാറ്റുവാനുള്ള നിർദ്ദേശം ഇതിനകം നൽകിക്കഴിഞ്ഞു. ഓട്ടോറിക്ഷ, ഇതര ചെറുവാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യാനുള്ള നടപടികൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ഗതാഗത പ്രതിസന്ധി നീങ്ങാൻ ഇത് അനിവാര്യമാണ്. പുത്തനത്താണി മുതൽ വെളിയംങ്കോട് വരെയുള്ള ദേശീയപാത വീതികൂട്ടലിന്റെ പ്രാരംഭ നടപടികളും തുടങ്ങി. ഇരുഭാഗത്തെയും വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പൊളിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ സജീവമാണ്. മാർക്കറ്റ് വിലയുടെ മൂന്നിരട്ടി തുക നൽകിയാണ് സ്ഥലം ഏറ്റെടുക്കുന്നത്.മുഴുവൻ പേർക്കും ഇതിനകം തുക ലഭിച്ചു കഴിഞ്ഞു. ഡിസംബറോടെ ആറുവരിപ്പാത നിർമ്മാണം തുടങ്ങും. പൂർത്തിയായാൽ സംസ്ഥാനപാതയിലെ തിരക്ക് പകുതിയും കുറയും.
കുറ്റിപ്പുറം -തൃശ്ശൂർ വരെയുള്ള വാഹന ഗതാഗതമാവും ഉണ്ടാവുക.
ചൂണ്ടൽ മുതൽ കുറ്റിപ്പറം വരെയുള്ള സംസ്ഥാനപാതയുടെ വീതികൂട്ടലിനുള്ള പരിശോധനയും നടന്നുവരുകയാണ്. എടപ്പാളിലെ ഗതാഗതക്കുരുക്ക് മാറാൻ മേൽപ്പാലം വരുന്നതു വഴി സാദ്ധ്യമാകുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |