മലപ്പുറം: സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന ഓണക്കാല ഊർജ്ജിത പാൽ പരിശോധന ക്യാമ്പിന് തുടക്കമായി. ഓണത്തിനോടനുബന്ധിച്ച് വിപണിയിൽ പാലിന്റെ ആവശ്യകത കൂടിവരുന്ന സാഹചര്യത്തിൽ മായം ചേർത്തതും ഗുണനിലവാരം കുറഞ്ഞതുമായ പാൽ വിൽക്കാൻ സാദ്ധ്യതയുള്ളത് കണ്ടെത്തി പരിഹാരം കാണുന്നതിനാണ് ക്ഷീരവികസന വകുപ്പ് പാൽ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ യൂണിറ്റിൽ ആഗസ്റ്റ് 20 വരെ പാൽ പരിശോധന ക്യാമ്പ് നടക്കും.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീബ ഖമർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് എന്നതിലുപരി ഇൻഫർമേഷൻ സെന്റർ കൂടിയായാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾ, ക്ഷീര കർഷകർ, സംഘം പ്രതിനിധികൾ, പാൽ കച്ചവടം നടത്തുന്നവർ എന്നീ പാലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഏതൊരാൾക്കും മാർക്കറ്റിൽ ലഭ്യമായിട്ടുള്ള ഏതു പാലും ക്ഷീര വികസന വകുപ്പിൽ പരിശോധിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. തീർത്തും സൗജന്യമായാണ് പരിശോധന.
പരിശോധനയിൽ പ്രധാനമായും മാർക്കറ്റിൽ വിൽക്കുന്ന പാലിൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അംഗീകരിച്ചിട്ടുള്ള സ്റ്റാൻഡേർഡ് പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്തും. പാലിൽ ചേർക്കുന്ന മായം, പാൽ കേടാകാതിരിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ, പാലിന്റെ അസിഡിറ്റി ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ന്യൂട്രലൈസർ എന്നിവ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകളാണ് നടത്തി വരുന്നത്. പരിശോധന നടത്തി അതിന്റെ റിസൾട്ട് ഉപഭോക്താക്കൾക്ക് നൽകും. ഉപഭോക്താക്കൾക്ക് പാലുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കുള്ള പരിഹാരവും ഇവിടെ നിന്നും ലഭിക്കും. വിപണിയിൽ വിൽക്കപ്പെടുന്ന കൃത്രിമ പാലുകളും ഇവിടെ പരിശോധിക്കാം. എല്ലാ പരിശോധനകൾക്കുള്ള സൗകര്യങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട്. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള മായങ്ങളോ രാസവസ്തുക്കളോ കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിക്കുകയും തുടർന്നുള്ള നടപടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിക്കുമെന്നും ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ ഒ.സജിനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |