കോട്ടയ്ക്കൽ: ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് വലിച്ചു കെട്ടിയ കൂരയിൽ കഴിഞ്ഞിരുന്ന രണ്ടത്താണി തോഴന്നൂർ കുണ്ടൻചിന കവുങ്ങിൽ വാസുവിനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടൊരുക്കി കുണ്ടൻചിന മഹല്ല് കമ്മിറ്റി. ഏറെക്കാലം തയ്യൽജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന വാസുവിന് ശാരീരിക അവശതകൾ കാരണം ജോലിക്ക് പോകാനായിരുന്നില്ല. ഭാര്യ സമീപവീടുകളിൽ അടുക്കള ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകളടക്കമുള്ള മൂന്നംഗകുടുംബം കഴിഞ്ഞു പോന്നിരുന്നത്. രണ്ടുവർഷം മുമ്പ് പുതിയ വീടിനായി തറയിട്ടെങ്കിലും വീടുപണി പൂർത്തിയാക്കാനായില്ല. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദേശത്തും സ്വദേശത്തുമുള്ള മഹല്ലിലെ ആളുകളുടെ സഹായത്താൽ 10 ലക്ഷം രൂപ സ്വരൂപിച്ച് ഒമ്പതുമാസം കൊണ്ടാണ് വീട് നിർമ്മിച്ചത്. താക്കോൽദാനം തിരൂർ സബ്കളക്ടർ സൂരജ് ഷാജി നിർവഹിച്ചു. മഹല്ല് ഭാരവാഹികളായ നെടുവഞ്ചേരി കുഞ്ഞിപ്പ, എം.സി കുഞ്ഞൻ, എം.സി. മാനു, ഹംസ ഹാജി, നാസർ ചോലക്കൽ, കല്ലൻ കുഞ്ഞിപ്പ, ചെമ്പൻ ഹമീദ് തുടങ്ങിയവർ വീടുനിർമ്മാണത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |