മലപ്പുറം: മമ്പാട് എം.ഇ.എസ് കോളേജിന്റെ ബിരുദ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ 95 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾ പോലും റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്തായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദ്യ അലോട്ട്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോൾ സർക്കാർ, എയ്ഡഡ് കോളേജുകളിൽ 85 ശതമാനത്തിന് മുകളിൽ മാർക്കുള്ളവരാണ് ഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിൽ ബിരുദ പ്രവേശനത്തിന് വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മത്സരത്തിന്റെ നേർചിത്രമാണിത്. ഉയർന്ന മാർക്ക് നേടിയവർ പോലും സ്വാശ്രയ കോളേജുകളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. അഭിരുചിയുള്ള വിഷയങ്ങളിൽ പ്രവേശനം നേടാൻ പലർക്കും സാധിക്കാതെ വരും. പ്ലസ്ടു വിജയിക്കുന്നവരുടെ എണ്ണത്തിന്റെ നാലിലൊന്ന് സീറ്റ് പോലും ജില്ലയിലെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഇല്ലാത്തതാണ് പ്രശ്നം.
പ്ലസ്ടുവിലെ ഉയർന്ന വിജയശതമാനവും എ പ്ലസുകളുടെ എണ്ണത്തിലെ വലിയ വർദ്ധനവും പ്രവേശനം കടുകട്ടിയാക്കി. ഹയർസെക്കൻഡറി വിഭാഗത്തിൽ 89.44 ശതമാനവും വി.എച്ച്.എസ്.സിയിൽ 83.22 ശതമാനവുമാണ് ജില്ലയുടെ വിജയം. 63,122 വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി. എന്നാൽ എയ്ഡഡ്, ഗവ., ഓട്ടോണമസ് കോളേജുകളിലായി 6,346 സീറ്റുകളാണുള്ളത്. ഇതുപ്രകാരം 56,776 വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് സീറ്റില്ല. ഇതിൽ മറ്റു മേഖലകളിലേക്ക് പഠനത്തിനായി പോകുന്നവരെ പരിഗണിച്ചാൽ പോലും സീറ്റിൽ വലിയ കുറവുണ്ടാവും.
എ പ്ലസുകാരും പുറത്ത്
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കുള്ള സീറ്റുകൾ പോലും ജില്ലയിലെ സർക്കാർ, എയ്ഡഡ് കോളജുകളിലില്ല. 6,707 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഉയർന്ന മാർക്കുള്ളവരും സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ ഫീസ് കൊടുത്ത് പഠിക്കേണ്ടി വരും. ജില്ലയിൽ 67 ഓളം സെൽഫ് ഫിനാൻസിംഗ് കോളേജുകളുണ്ട്. വിജയശതമാനവും എ പ്ലസ് നേടുന്നവരുടെ എണ്ണവും വർഷം തോറും വർദ്ധിക്കുമ്പോഴും നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പോലും സർക്കാർ കോളേജുകൾ ആരംഭിക്കാനുള്ള നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല. ഓരോ വർഷത്തിലും പ്രവേശനത്തിനുള്ള കട്ട് ഓഫ് മാർക്ക് വർദ്ധിക്കുകയാണ്.
ജില്ലയിൽ സീറ്റുകളുടെ എണ്ണം
എയ്ഡഡ് വിഭാഗം: 4,096
ഗവൺമെന്റ് : 1,618
ഓട്ടോണമസ് (എം.ഇ.എസ് മമ്പാട് കോളേജ് ) : 632
ആകെ : 6,346
ജില്ലയിൽ ആകെ കോളേജുകൾ
ഗവൺമെന്റ് : ഒമ്പത്
എയ്ഡഡ് : 19
ഓട്ടോണമസ് : 1
സെൽഫ് ഫിനാൻസിംഗ് : 67
ആകെ : 95
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |