മലപ്പുറം: ജില്ലയിലെ കോടതികളിൽ തീരുമാനമാവാതെ കിടക്കുന്നത് 600ഓളം പോക്‌സോ കേസുകൾ. ഇക്കാര്യത്തിൽ സംസ്ഥാനത്ത് എട്ടാംസ്ഥാനത്താണ് മലപ്പുറം. ആഗസ്റ്റ് വരെ 619 കേസുകളാണ് മലപ്പുറത്തുള്ളത്. തൃശൂരിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത്. 1,325 എണ്ണം. തൊട്ടുപിന്നിൽ കോഴിക്കോടും - 1,213 കേസുകൾ.
ജില്ലയിൽ നേരത്തെ മഞ്ചേരിയിൽ മാത്രമാണ് പോക്‌സോ കേസുകൾ പരിഗണിക്കുന്ന കോടതി ഉണ്ടായിരുന്നത്. എന്നാൽ അടുത്തിടെ സംസ്ഥാനത്ത് 28 സ്‌പെഷൽ പോക്‌സോ കോടതികൾ സ്ഥാപിച്ചപ്പോൾ ഇതിൽ മൂന്നെണ്ണം മലപ്പുറത്താണ്. തിരൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലാണ് സ്‌പെഷ്യൽ കോടതികൾ സ്ഥാപിച്ചത്. മഞ്ചേരിയിലെ പോക്‌സോ കോടതിക്ക് പുറമെയാണിത്. പുതിയ കോടതികളുടെ വരവ് കേസുകൾ വേഗത്തിൽ പരിഗണിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും വർഷങ്ങളായുള്ള കേസുകൾ കെട്ടിക്കിടക്കുന്നതാണ് വെല്ലുവിളി.
17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന തെന്നല പോക്‌സോ കേസിൽ ഡി.എൻ.എ ടെസ്റ്റ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചത് സ്‌പെഷൽ കോടതിയുടെ ഇടപെടലാണ്. മഞ്ചേരി പോക്‌സോ കോടതിയിലെ ജഡ്ജി വിചാരണയ്ക്കിടെ സ്ഥലം മാറിയതോടെ കാലതാമസം നേരിട്ട കേസ് സ്‌പെഷൽ കോടതിയിലെ ജഡ്ജിയുടെ മുന്നിലേക്കെത്തുകയും 18കാരന്റെ അപേക്ഷ പ്രകാരം ഡി.എൻ.എ ടെസ്റ്റ് നടപടികൾ വേഗത്തിലാക്കാൻ പൊലീസിന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. ടെസ്റ്റ് നെഗറ്റീവായതിന് പിന്നാലെ യുവാവിന്റെ ജാമ്യവും വേഗത്തിൽ പരിഗണിച്ചു. ഡി.എൻ.എ ടെസ്റ്റിന്റെ പശ്ചാത്തലത്തിൽ കേസ് വീണ്ടും പുനരന്വേഷിക്കുകയാണ് പൊലീസ്. ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന പോക്‌സോ കേസുകളിൽ നല്ലൊരു പങ്കും കുട്ടികളെ ചൂഷണത്തിന് ഇരയാക്കുന്നത് അടുത്തറിയുന്നവരാണ്. വീട്ടകങ്ങളും ചൂഷണ കേന്ദ്രങ്ങളാകുന്നുണ്ട്. ഇത്തരത്തിലുള്ള കേസുകളിൽ നടപടികളും വിചാരണയും നീളുമ്പോൾ ഇരകളെ സ്വാധീനിക്കാനും കേസുകൾ അട്ടിമറിക്കപ്പെടാനും സാദ്ധ്യതയെറെയാണ്. സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളുമുണ്ട്. കേസുകൾ സമയബന്ധിതമായി തീർപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക കോടതികൾ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
കെട്ടിക്കിടക്കുന്ന കേസുകളിങ്ങനെ
ജില്ല എണ്ണം
തൃശൂർ - 1,325
കോഴിക്കോട് - 1,213
തിരുവനന്തപുരം - 1,000
കണ്ണൂർ - 860
കൊല്ലം - 682
എറണാകുളം - 651
പാലക്കാട് - 619
മലപ്പുറം - 613
ഇടുക്കി - 588
ആലപ്പുഴ - 516
കോട്ടയം - 514
കാസർക്കോട് - 472
പത്തനംതിട്ട - 335
വയനാട് - 262
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |