മലപ്പുറം: കൊവിഡ് പ്രതിസന്ധിയിൽ കലോത്സവങ്ങൾ മുടങ്ങിയതോടെ കലാ പരിശീലകരുടെ അന്നവും മുട്ടിയിട്ടുണ്ട്. കലോത്സവ സീസണുകളിൽ ലഭിക്കുന്ന വരുമാനം ആശ്രയിച്ചായിരുന്നു ഇവരുടെ ജീവിതം. കൊവിഡിന് പിന്നാലെ രണ്ടുവർഷമായി പേരിന് പോലും കലോത്സവങ്ങൾ നടന്നിട്ടില്ല. സ്കൂൾ തലം തൊട്ട് സംസ്ഥാന തലം വരെയും, യൂണിവേഴ്സിറ്രി സോൺ തലങ്ങളിലും വിദ്യാർത്ഥികളെ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ പരിശീലിപ്പിച്ച കലാ പരിശീലകർ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
അവസാനമായി 2019ലാണ് മത്സരങ്ങൾക്ക് വേണ്ടി പരിശീലനങ്ങൾ നടന്നത്. പക്ഷെ ആ പരിശീലനം വേദി കണ്ടില്ല. കൊവിഡിൽ കലാലയങ്ങളെല്ലാം അടച്ചിടുകയായിരുന്നു. ഓൺലൈൻ കലാമേളകൾ നടത്താനുള്ള പരിശ്രമങ്ങൾ വിവിധയിടങ്ങളിൽ നടത്തിയെങ്കിലും വേണ്ട രീതിയിൽ വിജയിച്ചില്ല. വലിയ കല്ല്യാണ സദസുകളും ഇല്ലാതായതോടെ കൂടുതൽ ദുരിതത്തിലായി. ഈ പ്രതിസന്ധിക്കാലത്ത് ഇവർക്ക് സർക്കാറിൽ നിന്നും ആകെ കിട്ടിയത് 2,000 രൂപയുടെ സഹായം മാത്രമാണ്. വിവിധ നൃത്ത രൂപങ്ങൾ, ഒപ്പന, നാടകങ്ങൾ, അറബന മുട്ട്, ദഫ് മുട്ട്, വട്ട പാട്ട്, കോൽക്കളി തുടങ്ങിയവയാണ് പ്രധാനമായും കലോത്സവ വേദികളിൽ അരങ്ങേറുക. സ്ഥിരമായി ഉന്നത വിജയങ്ങൾ കരസ്ഥമാക്കാറുള്ള പരിശീലകർ 30,000 രൂപ മുതലാണ് പരിശീലനത്തിലായി വാങ്ങിക്കാറുള്ളത്. പ്രൊഫഷണലായി പഠിച്ചവരും അല്ലാത്തവരുമെല്ലാം ഒരുപോലെ ഈ രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തിൽ മേഖലയിലെ ഭൂരിപക്ഷം ആളുകളും തൊഴിൽരഹിതരാണ്. ചുരുക്കം ചിലർക്ക് മാത്രമാണ് പേരിനെങ്കിലും ജോലി ലഭിച്ചത്. കലാ രൂപങ്ങൾക്ക് വേണ്ട വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നവരും, മേക്കപ്പ് ആർട്ടിസ്റ്റുകളുമെല്ലാം സമാന രീതിയിൽ പ്രയാസം അനുഭവിക്കുന്നവരാണ്. ലോണെടുത്ത് വസ്ത്രങ്ങൾ ഇറക്കിയവർ വായ്പാ തിരിച്ചടക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്.
25 വർഷമായി സ്കൂൾ,കോളേജ് കലോത്സവങ്ങൾക്കായി ഒപ്പന പഠിപ്പിക്കുന്നു. 2010 മുതൽ സി.ബി.എസ്.ഇ കലോത്സവത്തിൽ സ്ഥിരമായി അംഗീകാരങ്ങൾ കരസ്ഥമാക്കി. 2008ൽ സംസ്ഥാന കലോത്സവത്തിൽ അംഗീകാരം ലഭിച്ചു. വേദികൾ ഇല്ലാതായതോടെ വലിയ സാമ്പത്തിക പ്രയാസത്തിലാണ്.
സി.ശിഹാബ്
മലപ്പുറം കോട്ടക്കൽ സ്വദേശി
10 വർഷമായി വിവിധയിടങ്ങളിൽ കോൽക്കളി പഠിപ്പിക്കുന്നു. സിബിഎസ്ഇ, സംസ്ഥാന സ്കൂൾ കലോത്സവങ്ങൾ, യൂണിവേഴ്സിറ്രി കലോത്സവങ്ങൾ തുടങ്ങിയവയിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. കൊവിഡിന് പിന്നാലെ ജീവിതം വഴിമുട്ടിയതോടെ വാട്ടർ ടാങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു.
കെ.മഹ്റൂഫ്
കോട്ടക്കൽ സ്വദേശി
അറബന മുട്ട്, ദഫ് മുട്ട്, വട്ടപാട്ട് എന്നിവയിൽ സ്ഥിരമായി പരിശീലനം നൽകി വരുന്നു.സംസ്ഥാന കലോത്സവങ്ങളിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. വേദികൾ വൈകാതെ ഉണരുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോവുന്നത്.
സൈദലവി
പൂക്കളത്തൂർ സ്വദേശി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |