മലപ്പുറം: ഒക്ടോബറിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന ശേഷം സ്‌കൂളുകളും തുറക്കാനുള്ള ചർച്ചകൾ നടക്കവേ ജില്ലയിലെ എൽ.പി സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ കുറവ് ആശങ്കയാവുന്നു. 200 ഓളം സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് രണ്ടുവർഷമായി നിയമനങ്ങൾ നടത്തിയിട്ടില്ല. ഡിപ്പാർട്ട്മെന്റ് ടെസ്റ്റില്ലാതെ 50 വയസ് കഴിഞ്ഞവർക്ക് പ്രധാനാദ്ധ്യാപക നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതാണ് കാരണം. പ്രധാനാദ്ധ്യാപകരില്ലാത്ത സ്‌കൂളുകളിൽ മറ്റു അദ്ധ്യാപകരാണ് ഈ ചുമതല നിർവഹിച്ചുപോരുന്നത്. നിലവിൽ ഓൺലൈൻ ക്ലാസുകളായതിനാൽ പ്രധാനാദ്ധ്യാപകരുടെ കുറവ് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നില്ലെങ്കിലും സ്‌കൂളുകൾ തുറക്കുന്ന മുറയ്ക്ക് അദ്ധ്യാപകർക്ക് ജോലിഭാരം കൂടാൻ കാരണമായേക്കും.
12 വർഷത്തെ അദ്ധ്യാപക സേവനത്തിന്റെയും തസ്തികയിലേക്കുള്ള വകുപ്പുതല പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പ്രധാനാദ്ധ്യാപകരെ നിയമിക്കുന്നത്. 50 വയസ്സ് കഴിഞ്ഞവരെയും പ്രധാനാദ്ധ്യാപക നിയമനത്തിന് പരിഗണിക്കാറുണ്ട്. ഇത് നിറുത്തലാക്കണമെന്ന ഒരുകൂട്ടം അദ്ധ്യാപകരുടെ ആവശ്യത്തിൽ ഹൈക്കോടതി അനുകൂലമായി വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ 50 കഴിഞ്ഞ അദ്ധ്യാപകർ സുപ്രീംകോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്.
പ്രധാനാദ്ധ്യാപകരുടെ അധിക ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർക്ക് പാഠ്യപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. ദിവസേന നിരവധി ഫയലുകൾ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കേണ്ടതുണ്ട്. പെൻഷൻ ലഭിക്കുമ്പോൾ ആകെയുള്ള ശമ്പളത്തിന്റെ പകുതിയാണ് ലഭിക്കുക. 20 വർഷം സർവീസുള്ള അദ്ധ്യാപകർക്ക് 60,000 രൂപ വരെ ശമ്പളമായി ലഭിക്കുന്നുണ്ട്. ഇതിനുപുറമെ പ്രധാനാദ്ധ്യാപകരാവുന്നവർക്ക് ശമ്പളത്തോടൊപ്പം അലവൻസായി 4,000 രൂപയും ലഭിക്കും. സുപ്രീംകോടതിയും അനുകൂലമായി വിധിച്ചാൽ ഈ ആനുകൂല്യങ്ങൾ വകുപ്പ് തല പരീക്ഷയെഴുതിയവർക്ക് മാത്രമായി മാറും.
കേസ് നീണ്ടുപോവുന്നത് പുതിയ അദ്ധ്യാപക നിയമനങ്ങൾക്ക് തടസ്സമാണ്. 100ൽ താഴെ വിദ്യാർത്ഥികളുള്ള പ്രൈമറി സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകന് ക്ലാസിന്റെ ചുമതല കൂടി നിർവഹിക്കേണ്ടി വരാറുണ്ട്. ഇത് അദ്ധ്യാപകരുടെ ജോലി ഭാരം വർദ്ധിപ്പിക്കും.
മജീദ് കാടേങ്ങൽ
ജില്ല പ്രസിഡന്റ്, കെ.എസ്.ടി.യു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |