പൊന്നാനി: ബിയ്യം കായൽ ടൂറിസം വികസനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. കായലിന്റെ പൊന്നാനി തീരത്ത് സാദ്ധ്യമാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച മാറഞ്ചേരി പഞ്ചായത്തിന്റെ തീരത്തും നടപ്പാക്കുന്നതാണ് രണ്ടാം ഘട്ടം. മാറഞ്ചേരി തീരത്തെ ആദ്യ ഘട്ട വികസന പ്രവർത്തനങ്ങൾക്കായി 1.10കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകി.
കായലലോരം പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. പൊന്നാനി തീരത്തേതിന് സമാനമായി വള്ളം കളി പവലിയൻ നിർമ്മിക്കും. കായലോരത്ത് ഇരിപ്പിടങ്ങൾ, വിളക്കുകൾ എന്നിവ സ്ഥാപിക്കും. നിലം ടൈൽ വിരിക്കുകയും നടപ്പാതയുണ്ടാക്കുകയും ചെയ്യും.
രണ്ടാം ഘട്ട വികസനത്തിനായി തയ്യാറാക്കിയ ഡി.പി.ആർ സർക്കാരിലേക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലമുടമകളുടെ സാന്നിദ്ധ്യത്തിൽ നേരത്തെ സംയുക്ത പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ താലൂക്ക് സർവേയർ പുഴയുടെ അതിർത്തി നിർണ്ണയിച്ചിരുന്നു. പദ്ധതിക്കായി പുഴ അതിർത്തിയിൽ നിന്നും ആറ് മീറ്റർ വീതിയിൽ ഉടമകൾ സ്ഥലം വിട്ടു നൽകും. അതിൽ വീട് ഉൾപ്പെടുന്നവർക്ക് ഇളവ് നൽകാനും ധാരണയായിരുന്നു.
സംസ്ഥാനത്തെ ഇരുപത് ടൂറിസം ഡസ്റ്റിനേഷനുകളിൽ ഒന്നായ പൊന്നാനിയിൽ നടപ്പാക്കുന്ന ടൂറിസം ട്രയാങ്കിളിന്റെ പ്രധാന ആകർഷണമാണ് ബിയ്യം കായൽ ടൂറിസം.
വിവിധ പദ്ധതികളാണ് ബിയ്യം കായൽ കേന്ദ്രീകരിച്ച് ആവിഷ്ക്കരിച്ചിരിക്കുന്നത്. മുൻ നിയസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുൾപ്പെടെ വൻ തുക ബിയ്യം കായൽ വികസനത്തിനായി മാറ്റിവച്ചിട്ടുണ്ട്.
കായലിലൂടെയുള്ള ബോട്ട് സവാരിക്ക് നടപടികൾ തുടങ്ങിയിരുന്നു. പുഴയും കായലും കനാലും
സംയോജിപ്പിച്ചുള്ള ബോട്ട് സവാരിക്കാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ടൂറിസം ട്രയാങ്കിൾ
പൊന്നാനിയിലെ വിവിധ വികസന പദ്ധതികളെ കോർത്തിണക്കിയുള്ള ടൂറിസം ട്രയാങ്കിളിന്റെ ഭാഗമായാണ് വിപുലമായ ബോട്ട് സവാരി പദ്ധതി ഒരുങ്ങുന്നത്.
ബിയ്യം ബ്രിഡ്ജിൽ നിന്നാരംഭിച്ച് വള്ളംകളി പവലിയൻ, പുറങ്ങ്, പുതുപൊന്നാനി ബീവി ജാറം വഴി മാട്ടുമ്മൽ തുരുത്തിലെത്തുകയും ഇവിടെ നിന്ന് കനോലി കനാൽ വഴി ഭാരതപ്പുഴയിലെത്തി തീരത്തെ നിള ഹെറിറ്റേജ് മ്യൂസിയം, മറൈൻ മ്യൂസിയം എന്നിവ സന്ദർശിച്ച് തിരിച്ചു പോകുന്ന തരത്തിലാണ് ബോട്ട് സവാരി.
നേരത്തെ ബിയ്യം കായലിൽ ബോട്ട് സവാരി ഉണ്ടായിരുന്നെങ്കിലും വിജയകരമായിരുന്നില്ല.
മറൈൻ, നിള ഹെറിറ്റേജ് മ്യൂസിയങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ കായൽ, കനാൽ, പുഴ എന്നിവയെ സംയോജിപ്പിച്ചുള്ള ബോട്ട് സവാരി കൂടുതൽ സാദ്ധ്യതയുള്ളതാകുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |