മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മണ്ണിൽ നൂറുമേനി വിജയം കൊയ്തതിന്റെ ആഹ്ളാദത്തിലാണ് ഊരകം പഞ്ചായത്തിലെ കാരാട്ടിൽ അരുൺകുമാറെന്ന 52കാരൻ. കൃഷിക്ക് ഭൂമിയില്ലാത്തതിനാൽ മാറിനിൽക്കേണ്ടി വന്ന അരുൺ തിരിച്ചുവരവ് വിജയകരമായതിന്റെ നിർവൃതിയിലാണ്. ജന്മനാ സംസാരിക്കാനും നടക്കാനുമുള്ള ശേഷിയില്ലാത്ത അരുൺകുമാർ കഴിഞ്ഞ ദിവസങ്ങളിലായി അമ്പതോളം വാഴക്കുലകളാണ് വിളവെടുത്തത്. മികച്ച കർഷകനായി പേരെടുത്തിട്ടുള്ള അരുൺ ഭിന്നശേഷി വിഭാഗത്തിലെ കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത അരുൺ മറ്റൊരാളുടെ ഭൂമിയിലാണ് കൃഷി ചെയ്തിരുന്നത്. ഈ ഭൂമി ലഭ്യമാവാതായതോടെ കൃഷിക്ക് ആറുവർഷത്തെ ഇടവേള വന്നു . സുഹൃത്തായ അബ്ദുലത്തീഫ് താൻ പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴക്കൃഷിക്ക് സ്ഥലം സൗജന്യമായി അനുവദിച്ചതോടെയാണ് വീണ്ടും കാർഷികമോഹങ്ങൾ പച്ചപിടിച്ചത്. കഴിഞ്ഞ ഡിസംബറിൽ അമ്പതിലേറെ വാഴ നട്ടു. അതാണ് ഇപ്പോൾ വിളവെടുത്തിരിക്കുന്നത്. വിരലിലെണ്ണാവുന്ന വാഴകൾ നശിച്ചതൊഴിച്ചാൽ പരിപൂർണ്ണ വിജയമായിരുന്നു കൃഷി. ചെറുപ്പം മുതൽ കൃഷിയിൽ താത്പര്യമുണ്ടായിരുന്നു. അൽപ്പമെങ്കിലും ശേഷിയുള്ള കൈകൾ കൊണ്ടാണ് വർഷങ്ങളായി കൃഷി ചെയ്യുന്നത്. കാൽമുട്ടിൽ നിന്നുകൊണ്ട് കിളയ്ക്കാൻ കഴിയുന്ന രീതിയിലാണ് അരുൺ കൈക്കോട്ട് സജ്ജമാക്കിയിട്ടുള്ളത്. ഇത്തവണ വാഴ വയ്ക്കാൻ കുഴിയെടുത്തതും കന്നെടുത്ത് കുഴിയിൽ വച്ചതും മണ്ണുകൂട്ടിയതുമെല്ലാം അരുൺ തനിച്ചാണ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച കർഷകനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്കാര ജേതാവാണ്. 2015ൽ ഊരകം പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകനുള്ള അവാർഡും ലഭിച്ചിരുന്നു. 15ാം വയസിലാണ് അരുൺ കൃഷി ചെയ്യാൻ ആരംഭിച്ചത്. വീട് നിൽക്കുന്ന ഭാഗമടക്കം 25 സെന്റ് സ്ഥലമുണ്ടെങ്കിലും കൃഷിക്ക് അനുയോജ്യമല്ല. വളമിടൽ തുടങ്ങി മറ്റ് പരിപാലനങ്ങൾക്ക് മാത്രമാണ് കുടുംബത്തിന്റെ സഹായം തേടാറ്. തനിക്ക് ശാരീരിക വൈകല്യമുണ്ടെന്ന് പറയുന്നത് അരുണിന് ഇഷ്ടമല്ല. മണ്ണിൽ പണിയെടുത്ത് പാടുവന്ന കാൽ മുട്ടുമായി വീണ്ടും കൃഷിയെന്ന സ്വപ്നത്തിലേക്കുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. ഇതിനായി അടുത്തുള്ള സ്ഥലങ്ങളിൽ തന്നെ സ്ഥലം അന്വേഷിക്കുകയാണ് അരുൺ . കൃഷിക്കായി സ്ഥലം പണം കൊടുത്ത് വാങ്ങാനുള്ള ശേഷി കുടുംബത്തിനില്ല. ഏട്ടന്റെ കൃഷിയിലെ താത്പര്യം കണക്കിലെടുത്ത് അടുത്തുള്ള സ്ഥലമുടമകൾ സഹായിച്ചിരുന്നു. കാലിന്റെ അവശത മനസിലാക്കി കണ്ണൂർ സ്വദേശിയായ മുഹമ്മദ് അസ്‌ലം ഇലക്ട്രിക്കൽ വീൽചെയർ നൽകിയിട്ടുണ്ട്. കെ. സരിത, സഹോദരന്റെ ഭാര്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |