മലപ്പുറം : മൊബൈൽ സ്ക്രീനിൽ നിന്നിറങ്ങി കരവലയത്തിൽ സുഹൃത്തുക്കളെ ചേർത്തുപിടിച്ചപ്പോൾ ചലനരഹിതമായ കാമ്പസ് അന്തരീക്ഷത്തിൽ സൗഹൃദാവേശം അലയടിച്ചു. കളിയും ചിരിയും നിറഞ്ഞ പഴയ മനോഹര നിമിഷങ്ങൾ തിരിച്ചുപിടിച്ച സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദാനന്തര വിദ്യാർത്ഥികൾക്കുമാണ് ഇന്നലെ ക്ലാസ് ആരംഭിച്ചത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തുന്നതിനെ കുറിച്ച് കോളേജ് കൗൺസിലുകൾക്ക് തീരുമാനമെടുക്കാം. ജില്ലയിലെ വിവിധ കോളേജുകൾ വ്യത്യസ്ത സമയങ്ങളിലാവും വരുംദിവസങ്ങളിൽ ക്ലാസുകൾ നടത്തുക. ജില്ലയിലെ ഏക ഓട്ടോണമസ് കോളേജായ മമ്പാട് എം.ഇ.എസ് കോളേജിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ആദ്യദിനമായ ഇന്നലെ വിദ്യാർത്ഥികൾ താരതമ്യേന കുറവായിരുന്നു. വരുംദിവസങ്ങളിൽ വിദ്യാർത്ഥികൾ കോളേജിലേക്ക് എത്തിത്തുടങ്ങുമെന്നുള്ള പ്രതീക്ഷയിലാണ് അദ്ധ്യാപകർ. ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയായി ക്ലാസുകൾ നടത്തിയാൽ മതി. എങ്കിലും ആദ്യപാഠഭാഗങ്ങൾ ഒരിക്കൽ കൂടി നേരിട്ട് പഠിപ്പിക്കാൻ അദ്ധ്യാപകർ ഒരുക്കം നടത്തുന്നുണ്ട്. ഒക്ടോബർ 18ഓടെ ഒന്നുംരണ്ടും വർഷക്കാരും എത്തുമ്പോൾ കലാലയങ്ങൾ കൂടുതൽ സജീവമാകും. അവസാന വർഷ വിദ്യാർത്ഥികൾക്ക് വർഷാവസാനമാവുന്നതോടെ പ്രോജക്ട് വർക്കുകളുംഅനുബന്ധ കാര്യങ്ങളും ഉണ്ടാവുമെന്നതിനാൽ കാമ്പസിൽ അധികസമയം ലഭിക്കാറില്ല. കോളേജിന്റെ ആവേശാരവങ്ങൾക്ക് നിറം പകരാൻ സോൺ തല കലാ കായിക മത്സരങ്ങളും സെമിനാറുകളും ഡിപ്പാർട്ട്മെന്റ് തല പരിപാടികളുമെല്ലാം സജീവമാവണം. എന്നാൽ കൊവിഡിന്റെ സാഹചര്യത്തിൽ ഇവ പെട്ടെന്ന് ആരംഭിക്കില്ല.
ലാബ് സൗകര്യങ്ങളായിരുന്നു സയൻസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി. ക്ലാസുകൾ ആരംഭിച്ചതോടെ പ്രാക്ടിക്കൽ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകളും വിദ്യാർത്ഥികൾക്ക് നടത്താനാവും. നിലവിലെ രണ്ടാംവർഷക്കാർക്ക് ഏതാനും ദിവസം മാത്രമായിരുന്നു നേരിട്ടുള്ള ക്ലാസുകൾ ലഭിച്ചിരുന്നത്. പുതുതായി വരുന്ന ഒന്നാംവർഷക്കാർക്കും രണ്ടാം വർഷക്കാർക്കും ഒരേ അനുഭൂതിയാവും കോളേജുകൾ സമ്മാനിക്കുക.
കരുതൽ വേണം
ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർക്കേ കോളേജുകളിൽ പ്രവേശനാനുമതിയുള്ളൂ.
കാമ്പസുകളിൽ കൂട്ടം കൂടി നിൽക്കാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ ഭക്ഷണ പദാർത്ഥങ്ങൾ പരസ്പരം കൈമാറാനോ അനുമതിയില്ല.
ക്ലാസ് റൂമിലെ ഇരിപ്പിടങ്ങളിൽ കൃത്യമായി സാമൂഹിക അകലം പാലിക്കണം.
സാനിറ്റൈസർ,മാസ്ക് എന്നിവയിലും വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണം.
രോഗ ലക്ഷണങ്ങൾ ഉള്ളവർ കോളേജുകളിൽ പോവരുതെന്നും പ്രത്യേകം നിർദ്ദേശമുണ്ട്.
കൊവിഡ് സാഹചര്യത്തിൽ കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് കരുതലാവണം. വിവിധ ഗവ. കോളേജുകളിൽ പ്രിൻസിപ്പൽമാരില്ലാത്തത് കൊവിഡ് സമയത്ത് ആശങ്കയ്ക്ക് ഇട വരുത്തുന്നു. ഷിഫ്റ്റ് ക്രമീകരിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് കൂടെ ഉതകുന്നതാവണം.
ടിപി.അഷ്റഫലി
എം.എസ്.എഫ് ദേശീയ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |