മഞ്ചേരി: ജനറൽ ആശുപത്രി മഞ്ചേരിയിൽ നിന്നും മലപ്പുറത്തേക്ക് മാറ്റാനുള്ള നീക്കങ്ങൾ സജീവം. മലപ്പുറം താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കാനുള്ള ശ്രമങ്ങളാണ് ഊർജ്ജിതമായിരിക്കുന്നത്. ജില്ലാ ആസ്ഥാനത്തെ ജനപ്രതിനിധികളുമായി ചേർന്ന് ഈ ആവശ്യം സർക്കാരിനു മുന്നിൽ ധരിപ്പിക്കാൻ മലപ്പുറം എം.എൽ.എ പി. ഉബൈദുള്ളയുടെ നേതൃത്വത്തിലാണ് ശ്രമങ്ങൾ നടക്കുന്നത്. അതേ സമയം സാധാരണക്കാർക്ക് നേരിട്ട് ചികിത്സ തേടിയെത്താനുള്ള ജനറൽ ആശുപത്രി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് മഞ്ചേരിക്കാർ.
നിലവിലുണ്ടായിരുന്ന ജനറൽ ആശുപത്രിയും സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ആശുപത്രിയും നഷ്ടപ്പെടുത്തി റഫറൽ ആശുപത്രിയായ മെഡിക്കൽ കോളേജിനു ഇടമനുവദിച്ച മഞ്ചേരി നഗരം ഇപ്പോൾ പ്രാഥമിക ചികിത്സയ്ക്ക് സൗകര്യമില്ലാതെ പ്രയാസപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇപ്പോഴും കൈയിലുള്ള ജനറൽ ആശുപത്രി പൂർണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്.
മലപ്പുറം താലൂക്ക് ആശുപത്രിയോടു ചേർന്നുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സിവിൽ സ്റ്റേഷനിലേക്കു മാറ്റാനും ആ സ്ഥലം കൂടി പ്രയോജനപ്പെടുത്തി ജനറൽ ആശുപത്രിക്ക് അനുബന്ധ കെട്ടിടങ്ങൾ ഒരുക്കാനുമാണ് ശ്രമം. ഇതിന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടാൻ മലപ്പുറത്തു പ്രത്യേക യോഗം ചേർന്നിരുന്നു. ജനകീയ ചികിത്സ ജില്ലാ ആസ്ഥാനത്തുതന്നെ ഉറപ്പാക്കുന്ന പദ്ധതി വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ സർക്കാരിനു മുന്നിലെത്തിക്കാനാണ് പി.ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ ധാരണയായത്.
മഞ്ചേരിക്ക് ജനറൽ ആശുപത്രി പൂർണ്ണമായും നഷ്ടമാകുന്ന അവസ്ഥയാണ് നിലവിലേത്. ഇതോടെ രോഗികൾക്കു നേരിട്ടു ചികിത്സ തേടിയെത്താനുള്ള ആതുരാലയം മഞ്ചേരിക്ക് അന്യമാകും. പേരിനെങ്കിലും മഞ്ചേരിയിൽ തുടരുന്ന ജനറൽ ആശുപത്രി നിലനിറുത്താൻ ഇതുവരെയും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല.
മഞ്ചേരിയുടെ പ്രശ്നം
സാധാരണക്കാരായ രോഗികൾക്ക് ജില്ലാ ആശുപത്രിയിൽ നിന്നും ജനറൽ ആശുപത്രിയിൽ നിന്നും റഫർ ചെയ്തെത്തിയാൽ മാത്രമേ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കൂ .
നേരത്തെയുണ്ടായിരുന്ന ജനറൽ ആശുപത്രിയും സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ആശുപത്രിയും മെഡിക്കൽ കോളേജിനായി വിട്ടു കൊടുത്തിരുന്നു.
ജനറൽ ആശുപത്രി മെഡിക്കൽ കോളേജിന്റെ ഭാഗമായി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെങ്കിലും സാധാരണക്കാർക്കു ചികിത്സതേടാൻ ആകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |