തിരൂരങ്ങാടി: പന്താരങ്ങാടി മൈലിക്കൽ പൊതുശ്മശാനം ആധുനികവൽക്കരിച്ച് ഗ്യാസ് ക്രിമിറ്റോറിയമാക്കണമെന്ന ഹൈക്കോടതി വിധി ഇനിയും നടപ്പായില്ല. വർഷങ്ങളായി പൊതുശ്മശാന സംരക്ഷണ സമിതി നഗരസഭ ഓഫീസിൽ ഈ ആവശ്യമുന്നയിച്ച് കയറിയിറങ്ങാൻ തുടങ്ങിയിട്ടെങ്കിലും അനുകൂല തീരുമാനമെടുക്കാൻ അധികൃതർ ഒരുക്കമല്ല.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആധുനിക ശ്മശാനം നിർമ്മിക്കണമെന്ന കോടതി വിധിയും സർക്കാർ തീരുമാനവും മനുഷ്യാവകാശ കമ്മിഷൻ വിധിയും നിലവിലുണ്ടെങ്കിലും സാങ്കേതികത്വം പറഞ്ഞ് നഗരസഭ അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന ആരോപണം ശക്തമാണ്. 14 വർഷമായി എസ്.എൻ.ഡി.പി യോഗം തൃക്കുളം ശാഖയും മൈലക്കൽ
പൊതുശ്മശാന സംരക്ഷണ സമിതിയും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുണ്ട്. നഗരസഭയിൽ ചെറിയ വീടുകളിലുള്ളവർക്ക് പുറമേ വാടകയ്ക്കും മറ്റും താമസിക്കുന്നവരും കുടുംബ ശ്മശാനം ഇല്ലാത്തവരുമായി നിരവധി ആളുകളുണ്ട്.
വലിയ ബാദ്ധ്യത
സ്ഥലമില്ലാത്തവർ വീടിന്റെ മുറ്റത്തും അടുക്കള ഭാഗത്തും സംസ്‌കാരം നടത്തും. ബാക്കിയുള്ളവർ തിരുവില്വാമല ഐവർമഠം, ഷൊർണൂർ ശാന്തിതീരം, കോഴിക്കോട് മാവൂർ റോഡ് ശ്മശാനം, മലപ്പുറം മുണ്ടുപറമ്പ് ശ്മശാനം, പരപ്പനങ്ങാടി എസ്.എൻ.ഡി.പി ശ്മശാനം എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്. വീട്ടിൽ മൃതദേഹം സംസ്കരിക്കുന്നതിന് ചുരുങ്ങിയത് 7000 രൂപ ചെലവുണ്ട്. മറ്റിടങ്ങളെ ആശ്രയിക്കുമ്പോൾ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളുടെ വാടകയും ഭീമമായ സംഖ്യ വരും.
നഗരസഭയുടെ 14.5 സെന്റിലുള്ള ശ്മശാന ഭൂമി ആധുനികവൽക്കരിച്ച് വാതക ശ്മശാനം നിർമ്മിക്കണമെന്ന ആവശ്യം അംഗീകരിക്കണം. ഗ്യാസ് ശ്മശാനം ഒരുവിധത്തിലുള്ള പാരിസ്ഥിതിക പ്രശ്നവും ഉണ്ടാക്കില്ല. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കാണം.
-കല്ലിടുമ്പിൽ ബാലകൃഷ്ണൻ, കൺവീനർ, ശ്മശാന സംരക്ഷണ സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |