മലപ്പുറം: ജില്ലയിൽ സർക്കാർ മേഖലയിലുള്ള ഏക ലഹരി മോചന ചികിത്സാ കേന്ദ്രമായ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വിമുക്തി സെന്ററിൽ കിടത്തി ചികിത്സ മുടങ്ങിയിട്ട് ആറ് മാസം കഴിഞ്ഞു. ഗൈനക്കോളജി വാർഡ് കൊവിഡ് വാർഡാക്കി മാറ്റിയതോടെ ഡീ അഡിക്‌ഷൻ സെന്റർ ഗൈനക്കോളജി വാർഡിനായി വിട്ടുനൽകുകയായിരുന്നു. നിലവിൽ ഒ.പി നടക്കുന്നുണ്ടെങ്കിലും ലഹരിക്ക് അടിമകളായവർക്ക് കിടത്തി ചികിത്സ അനിവാര്യമാണ്.
സ്വകാര്യ ഡീ അഡിക്‌ഷൻ സെന്ററുകളിൽ ചികിത്സ തേടണമെങ്കിൽ വലിയ തുക തന്നെ ചെലവഴിക്കേണ്ടി വരുമെന്നതിനാൽ സാധാരണക്കാർ ആശ്രയിച്ചിരുന്നത് വിമുക്തി സെന്ററിനെയാണ്. ലഹരിക്ക് അടിമയാകുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലും ഡീ അഡിക്‌ഷൻ സെന്ററിന്റെ പ്രവർത്തനം തുടങ്ങാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
2018ൽ സ്ഥാപിച്ച ഡീ അഡിക്‌ഷൻ സെന്ററിൽ നിലവിൽ 10 ബെഡുകളാണുള്ളത്. ഇത് പര്യാപ്തമല്ല. ഒരേസമയം 15 വരെ രോഗികളെ വരെ പ്രവേശിപ്പിക്കാറുണ്ട്. മദ്യത്തിന് അടിമകളായവരാണ് കൂടുതലായും ചികിത്സയ്‌ക്കെത്തുന്നത്. മറ്റ് ലഹരികൾക്ക് അടിമകളായവരും എത്തുന്നുണ്ട്. വിമുക്തി സെന്ററിൽ നേരിട്ടെത്തിയും റഫറൽ വഴിയും ചികിത്സ തേടാം. മൂന്നാഴ്ച നീളുന്ന ചികിത്സയാണ് ഇവിടെ നൽകുന്നത്. രോഗിക്കൊപ്പം ഒരാൾ നിർബന്ധമാണ്. ലഹരി ലഭിക്കാത്തതിന്റെ വിഭ്രാന്തി തുടക്കത്തിൽ രോഗി പ്രകടിപ്പിക്കുന്നതിനാലാണ് ബന്ധുക്കളിൽ ഒരാൾ നിർബന്ധം. ലഹരി മോചന ചികിത്സാ രംഗത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രം കൂടിയാണിത്.
ജീവനക്കാർ ലീവിൽ
പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്.
സൈക്യാട്രിസ്റ്റ് അവധിയിലാണ്. മെഡിക്കൽ ഓഫീസർ തുടർപഠനത്തിലും. ഒരാഴ്ച്ചയ്ക്കകം തിരിച്ചെത്തുമെന്നാണ് വിവരം. ഇവരുടെ സേവനം കിടത്തി ചികിത്സ പുനഃരാരംഭിക്കുന്നതിന് അനിവാര്യമാണ്.
ഒരു ക്ളിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, മൂന്ന് നഴ്‌സിംഗ് സ്റ്റാഫ്, മൂന്ന് സെക്യൂരിറ്റി എന്നിങ്ങനെ ജീവനക്കാരാണ് ഇവിടെയുള്ളത്.
ഡീ അഡിക്‌ഷൻ സെന്ററിന്റെ പ്രവർത്തനം ഒരാഴ്ചയ്ക്കകം പുനരാംരംഭിക്കാനുള്ള നടപടികളിലാണിപ്പോൾ. കിടത്തി ചികിത്സയ്ക്കുള്ള വാർഡ് ഗൈനക്കോളജി വിഭാഗത്തിൽ നിന്നും തിരിച്ചുകിട്ടിയിട്ടുണ്ട്.
വിമുക്തി കേന്ദ്രം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |