മലപ്പുറം: ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ യാത്രാ സംവിധാനങ്ങളുടെ കുറവ് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിലെ മിക്ക സ്കൂളുകൾക്കും സ്വന്തമായി ബസുകളുണ്ടെങ്കിലും ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാത്തതിനാൽ നിരത്തിലിറങ്ങാനായിട്ടില്ല.
ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങൾ ആർ.ടി.ഒ മുഖാന്തരം ഉറപ്പുവരുത്തിയാലേ ബസുകൾ പുറത്തിറക്കാനാവൂ. ഒരുലക്ഷത്തോളം രൂപ ബസുകളുടെ ഫിറ്റ്നസ് ഇനത്തിൽ ചെലവാകുമെന്നതാണ് സ്കൂളുകളെ പ്രതിസന്ധിയിലാക്കിയത്. ജില്ലയിൽ ഇതുവരെ 85 സ്കൂൾ ബസുകൾക്കേ ഫിറ്റ്നസ് ലഭിച്ചിട്ടുള്ളൂ. 15 വർഷത്തിലധികം പഴക്കമുള്ളവയാണ് ജില്ലയിലെ സ്കൂൾ ബസുകളിലധികവും. വലിയ തുക മുടക്കി ഇവയുടെ ഫിറ്റ്നസ് പുതുക്കാൻ സ്കൂൾ മാനേജ്മെന്റുകൾ തയ്യാറാവുന്നില്ല. പ്രത്യേകിച്ച്, എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ.
ചില സ്കൂളുകളിൽ ആർ.ടി.ഒ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം 30ഓളം ബസുകൾ ഫിറ്റ്നസ് എടുത്തിട്ടില്ല. ഫിറ്റ്നസ് പുതുക്കേണ്ട അവധി ഡിസംബർ വരെ നീട്ടിയിട്ടുണ്ട്.
ഗവ. സ്കൂൾ ബസുകളുടെ കാര്യത്തിലാണ് പ്രധാന ആശങ്ക. സ്കൂൾ പി.ടി.എ കമ്മിറ്റിയും രക്ഷിതാക്കളും ചേർന്നാണ് സർക്കാർ സ്കൂളുകളിലെ ബസുകൾ പരിപാലിക്കുന്നത്. ഒരുമാസം 350 രൂപയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. ഡ്രൈവറുടെ ശമ്പളം, ഇന്ധനച്ചെലവ്, അറ്റകുറ്റപണികൾ.... എല്ലാം ഇതിൽ നിന്ന് കണ്ടെത്തണം. രണ്ടുവർഷം കൂടുമ്പോൾ ഫിറ്റ്നസ് പുതുക്കണമെന്നത് വലിയ ബാദ്ധ്യതയാണെന്ന് അദ്ധ്യാപകർ പറയുന്നു. ഫിറ്റ്നസ് എടുക്കാത്തത് കാരണം നിരവധി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. സ്വകാര്യ വാഹനങ്ങളുടെ സേവനം വിദ്യാർത്ഥികൾക്ക് ശാശ്വതമായ രീതിയിൽ ലഭിക്കണമെന്നില്ല. എൽ.പി, യുപി വിദ്യാർത്ഥികളുടെ കാര്യത്തിലാണ് പ്രധാനമായും ആശങ്കയുള്ളത്.
അൽപ്പം പാടാണ്
ഗതാഗത സൗകര്യം സജീവമല്ലാത്ത ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബസുകൾ വലിയ ആശ്രയമാണ്. സ്കൂൾബസുകൾ ഇല്ലാതായാൽ കിലോമീറ്ററുകളോളം നടക്കേണ്ടി വരും. 2012ൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 2018ൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും സർക്കാർ സ്കൂളുകളിലേക്ക് ബസുകൾ നൽകിയിരുന്നു. എങ്കിലും നടത്തിപ്പ് ചെലവ് വഹിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരുക്കമല്ല. കൊവിഡ് സാഹചര്യത്തിൽ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഇൻഷ്വറൻസ് അടക്കമുള്ളവ ഒടുക്കേണ്ട ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്.
ഫിറ്റ്നസ് ഇനത്തിൽ ചെലവുകൾ
ഇൻഷ്വറൻസ് - 48 സീറ്റ് ബസിന് 80,000 രൂപ
ജി.പി.എസ് - 12,000 രൂപ
മറ്റു ചെലവുകൾ - 10,000 മുതൽ 20,000 രൂപ വരെ
ഇന്ധന വില വർദ്ധനവ് അടക്കം പ്രതിസന്ധിയായി തുടരുകയാണ്. നഷ്ടത്തിലാണ് മിക്ക സ്കൂൾ ബസുകളും ഓടുന്നത്. ഇൻഷ്വറൻസ് അടക്കമുള്ള തുകകൾ പല സ്കൂളുകൾക്കും ഒടുക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. സ്കൂൾ ബസുകളുടെ ചെലവുകൾ സർക്കാർ ഏറ്റെടുക്കണം
റഷീദ്
(ബിപി അങ്ങാടി സ്കൂൾ ബസ് ചുമതലയുള്ള അദ്ധ്യാപകൻ)
1,365 സ്കൂളുകളാണ് ജില്ലയിൽ എയ്ഡഡ്, ഗവ. മേഖലകളായി ഉള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |