മലപ്പുറം: ലൈഫ് ഭവന പദ്ധതി അപേക്ഷകളിലെ സൂക്ഷ്മ പരിശോധന നവംബർ 30നകം പൂർത്തിയാക്കണമെന്ന സർക്കാർ നിർദ്ദേശത്തിൽ വെട്ടിലായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. 94 പഞ്ചായത്തുകളിലായി 52,600ഉം 12 മുനിസിപ്പാലിറ്റികളിലായി 24,000ഉം അപേക്ഷകളുണ്ട്. നവംബർ ഒന്നുമുതൽ പരിശോധന തുടങ്ങാനായിരുന്നു നിർദ്ദേശമെങ്കിലും എവിടെയും നടന്നിട്ടില്ല. 18 ദിവസത്തിനകം ഇത്രയും അപേക്ഷകരെ നേരിൽകണ്ടും സമർപ്പിച്ച രേഖകൾ പരിശോധിച്ചും അർഹരാണെന്ന് ഉറപ്പാക്കണം. പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവും ജോലിഭാരവുമാണ് പ്രധാന തടസം. ലൈഫ് പദ്ധതിയിലെ അന്തിമ പട്ടിക ഫെബ്രുവരി 28നാണ് അംഗീകരിക്കുക എന്നതിനാൽ സൂക്ഷ്മ പരിശോധനാ സമയപരിധി നീട്ടണമെന്നാണ് ഭരണസമിതികളുടെ ആവശ്യം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലും ഈ ആവശ്യമുയർന്നിട്ടുണ്ട്.
ആര് നടത്തും പരിശോധന
സൂക്ഷ്മ പരിശോധന നടത്താൻ ആദ്യം വി.ഇ.ഒമാരെയാണ് ചുമതലപ്പെടുത്തിയതെങ്കിൽ അപേക്ഷകരുടെ എണ്ണക്കൂടുതൽ മൂലം പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെ കൂടി ഉൾപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചു.
പക്ഷേ,...
എന്നാൽ കൃഷി അസിസ്റ്റന്റുമാരെ കാർഷിക മേഖലയിലെ പദ്ധതികൾക്കല്ലാതെ പ്രയോജനപ്പെടുത്തരുതെന്ന ഉത്തരവ് കൃഷി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഡിസംബറിലാണ് കൃഷിയുമായി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടുകൾ പ്രധാനമായും ചെലവഴിക്കാറുള്ളത്. ഇതിന് മുന്നോടിയായി ഫീൽഡ് വെരിഫിക്കേഷൻ അടക്കമുള്ളവ പൂർത്തിയാക്കണം. ലൈഫ് പദ്ധതിക്കായി കൃഷി അസിസ്റ്റന്റുമാരെ നിയോഗിച്ചാൽ കൃഷിക്കുള്ള ഫണ്ട് ചെലവഴിക്കാനാവാതെ ലാപ്സായി പോവുമെന്ന ആശങ്കയിലാണ് ഭരണസമിതികൾ.
അവർക്കും പറ്റില്ല
വി.ഇ.ഒമാർ ലൈഫ് അപേക്ഷകളിലെ പരിശോധനകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ദാരിദ്ര്യലഘൂകരണവുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രവർത്തനം അവതാളത്തിലാവും. നിലവിൽ അതിദരിദ്രരെ കണ്ടെത്താനുള്ള സർവേ പഞ്ചായത്തുകൾ മുഖേന നടക്കുന്നുണ്ട്. ലൈഫ് പദ്ധതിയിലെ അപേക്ഷകളുടെ പരിശോധന മറ്റ് ഏജൻസികളെ ഏൽപ്പിക്കുകയോ ഗ്രാമസഭകൾ വഴി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ അനുമതിയേകുകയോ ചെയ്യണമെന്നാണ് ഭരണസമിതികളുടെ ആവശ്യം. ഇങ്ങനെയെങ്കിൽ സൂക്ഷ്മ പരിശോധനയുടെ ആവശ്യം വരില്ല. ഗ്രാമസഭയുടെ ലിസ്റ്റ് പഞ്ചായത്ത് ഭരണസമിതി ചേർന്ന് അംഗീകാരം നൽകിയാൽ മതി.
അപേക്ഷകർ ഇവർ
2017ൽ ആദ്യം അപേക്ഷ ക്ഷണിച്ചപ്പോൾ റേഷൻ കാർഡില്ലാത്തവരുടെ അപേക്ഷ തള്ളി പട്ടിക ചുരുക്കിയിരുന്നു. 20 ശതമാനത്തോളം അപേക്ഷകർക്കാണ് വീട് ലഭിച്ചത്. അന്ന് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളിലായി അപേക്ഷ ക്ഷണിച്ചിരുന്നു 2020 ഫെബ്രുവരിയിലോ, ഇതിന് മുമ്പോ റേഷൻ കാർഡ് ലഭിച്ചവർക്ക് അപേക്ഷിക്കാമെന്നാണ് അറിയിച്ചിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |