തേഞ്ഞിപലം : സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റ് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുൻ ഒളിമ്പ്യൻ താരങ്ങളും കാലിക്കറ്റ് സർവകലാശാല മുൻ ദേശീയ ചാമ്പ്യൻമാരും മത്സരം വീക്ഷിക്കാനെത്തിയത് വേറിട്ട അനുഭവമായി . പഴയ കാല അനുഭവങ്ങളുടെ ഓർമ്മ പുതുക്കലുകളാണ് മുൻ താരങ്ങൾ ഒത്തു ചേർന്നപ്പോൾ പരസ്പരം പങ്ക് വയ്ക്കാനായത്. മുൻ ഒളിമ്പ്യൻ താരങ്ങളായ രാമചന്ദ്രൻ,ലിജോ ഡേവിഡ്,ധ്യാൻചന്ദ് അവാർഡ് ജേതാവ് കൂടിയായ ജിൻസി ഫിലിപ്പ്, കാലിക്കറ്റ് സർവകലാശാല മുൻ ദേശീയ ചാമ്പ്യൻമാരായ പി.ജെ അഗസ്റ്റസ്,ജയശ്രീ,രാജാസ് തോമസ്,ഡോ.സക്കീർ ഹുസൈൻ,ബിന്ദു ഗ്രേസ് എന്നിവരാണ് മത്സരങ്ങൾ വീക്ഷിക്കാനും സൗഹൃദം പുതുക്കാനുമായി ഒരിക്കൽ കൂടി ഒത്തു ചേർന്നത്. നാല് വർഷം മുമ്പ് രൂപവത്കരിച്ച ലെജന്റ്സ് എന്ന കൂട്ടായ്മയാണ് സൗഹൃദത്തെ വർഷങ്ങൾക്കിപ്പുറവും ഊട്ടിയുറപ്പിക്കുന്നത്. നിരവധി മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം നിരവധി നല്ല ഓർമ്മകളാണ് സമ്മാനിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു.
ജിൻസിയുടേയും രാമചന്ദ്രന്റെയും മകനും അഗസ്റ്റസിന്റെ മകനും ഇത്തവണ അത്ലറ്റിക്സ് മീറ്റിൽ പങ്കെടുത്തിരുന്നു. ഇത്തരം മീറ്റുകൾക്ക് സ്ഥിരമായി ലെജന്റ്സ് കൂട്ടായ്മ ഒത്തൊരുമിക്കാറുണ്ട്. കൊവിഡിൽ നിരവധി മത്സരങ്ങൾ വൈകിയത് കാരണം ഒരുപാട് നാളുകൾക്ക് ശേഷമാണ് വീണ്ടും ഇത്തരത്തിൽ ഇവർ ഒരുമിച്ച് കൂടുന്നത്. ലെജന്റ്സ് കൂട്ടായമയുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ച് വരുന്നുണ്ട്. തിങ്കളാഴ്ച്ച മത്സരം കാണാനെത്തിയ സംഘം ഇന്ന് സ്വന്തം നാടുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കുമായി മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |