SignIn
Kerala Kaumudi Online
Thursday, 25 April 2024 3.08 AM IST

കാലിക്കറ്റിൽ താത്കാലിക നിയമനം: ജോലിഭാരം കുറക്കാനെന്ന് സർവകലാശാല; ക്രമക്കേടിന് വഴിയൊരുക്കുമെന്ന് ആശങ്ക

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാപേപ്പർ സംബന്ധമായ ജോലികൾക്കായി 100 താത്കാലിക ജീവനക്കാരെ നിയമിക്കാൻ നീക്കം. പരീക്ഷാഭവനിൽ ഏറെക്കാലമായി കെട്ടിക്കിടക്കുന്ന ജോലികൾ വേഗത്തിൽ തീർക്കാനാണ് നിയമനമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, പരീക്ഷകളുടെ വിശ്വാസ്യതയ്ക്കും ക്രമക്കേടിനും ഇതു വഴിയൊരുക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പരീക്ഷ ഫാൾസ് നമ്പർ ക്രമീകരിക്കൽ, ഉത്തരക്കടലാസുകൾ തരം തിരിക്കൽ, ഉത്തരക്കടലാസുകളുടെ പാക്കിംഗ് തുടങ്ങിയ ജോലികളിലേക്കാണ് താത്കാലിക ജീവനക്കാരെ നിയമിക്കുക. ഉത്തരക്കടലാസുകളുടെ രജിസ്റ്റർ നമ്പർ മൂലം വിദ്യാർത്ഥികളെ തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് നമ്പർ മാറ്റി മറ്റു നമ്പറുകളിൽ ക്രമീകരിക്കുന്നത്. പരീക്ഷാ സംബന്ധമായ കാര്യങ്ങളിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമ്മദ് പറഞ്ഞു. 750 ഓളം സ്ഥിരനിയമനമുള്ള ഉദ്യോഗാർത്ഥികൾ പരീക്ഷാഭവനിലുണ്ട്. എന്നിട്ടും ജോലികൾ തീർക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ ആളുകളെ നിയമിക്കണമെങ്കിൽ പെർമനന്റ് പോസ്റ്റിലേക്ക് നിയമിക്കണം. അതല്ലെങ്കിൽ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ താത്കാലിക ജീവനക്കാരായി നിയമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 1,780 ഉദ്യോഗാർത്ഥികൾ താത്കാലിക ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്.

നിലവിൽ പൂർത്തീകരിക്കാനുള്ള പരീക്ഷകൾ

2019ൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികളുടെ രണ്ട്,മൂന്ന്,നാല് സെമസ്റ്ററുകളുടെ ഫലങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അടുത്ത വർഷം മാർച്ചോടെ കോഴ്സ് പൂർത്തിയാകുമെന്നതിനാൽ ഇവരുടെ പരീക്ഷകളും ഫലങ്ങളും എളുപ്പത്തിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

2020ൽ അഡ്മിഷൻ നേടിയ ബിരുദ വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നത് മൂന്നാം സെമസ്റ്ററിലാണെങ്കിലും ഒന്നാം സെമസ്റ്ററിന്റെ പരീക്ഷകൾ മാത്രമേ നിലവിൽ പൂർത്തിയായിട്ടുള്ളു. പിജി വിദ്യാർത്ഥികളുടേയും സ്ഥിതി സമാനമാണ്. ഏതെങ്കിലും വിഷയങ്ങളിൽ സപ്ളിയുള്ളവർ പരീക്ഷകൾക്കും റിസൾട്ടിനും വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. അവരെയും പരിഗണിച്ച് ജോലികൾ പൂർത്തീകരിക്കേണ്ടതുണ്ട്.

കൊവിഡ് സാഹചര്യത്തിൽ തീർക്കാൻ കഴിയാതെ പോയ നിരവധി ജോലികൾ ബാക്കിയുണ്ട്. അതുവരേയ്ക്ക് മാത്രമുള്ളതാണ് താത്കാലിക ജീവനക്കാരുടെ നിയമനം. ഇതുകൊണ്ട് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല.

സതീഷ്,​ കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ

ആദ്യകാലങ്ങളിലെ ജോലിഭാരമൊന്നും ഇപ്പോൾ പരീക്ഷാഭവനിലില്ല. താത്കാലിക ജീവനക്കാർ എന്തെങ്കിലും ക്രമക്കേടുകൾ കാണിച്ചാൽ അവർക്കെതിരെ നടപടി എടുത്താലും പ്രയോജനമുണ്ടാവില്ല. സ്ഥിരം സ്റ്റാഫുകളെയാണ് ജോലിക്ക് നിയമിക്കേണ്ടത്.

ഡോ.റഷീദ് അഹമ്മദ്

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CALICUT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.